കൊല്ലം പത്തനാപുരത്ത് വീണ്ടും കാട്ടാന ആക്രമണം. പൂമരുതിക്കുഴിയില്‍ പഞ്ചായത്തംഗം ഉള്‍പ്പടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. വന്യ ജീവികളുടെ ശല്യം പതിവായിട്ടും അധികാരികള്‍ വേണ്ട നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
പാടം പൂമരുതിക്കുഴിയില്‍ കഴിഞ്ഞ കുറേ ദിവസമായി കാട്ടന ശല്യമുണ്ട്. ഞായറാഴ്ച്ച രാത്രിയും ആന ജനവാസ മേഖലയില്‍ ഇറങ്ങി. വിവരമറിഞ്ഞ് കലഞ്ഞൂര്‍ പഞ്ചായത്തംഗം സജീവ് റാവുത്തറും സുഹൃത്ത് രാജേന്ദ്രനും ബൈക്കില്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. വഴിയില്‍വെച്ച് ഇരുവരെയും ആന ആക്രമിച്ചു.
സാരമായി പരുക്കേറ്റ രാജേന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പഞ്ചായത്തംഗത്തിന് കാലിനും ചെവിക്കുമാണ് പരുക്ക്.
വന്യ ജീവികളുടെ ശല്യം പതിവായിട്ടും അധികാരികള്‍ വേണ്ട നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചു.ഒട്ടേറ വിളകളും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നുണ്ട്. സംസ്ഥാന ഫാമിങ് കോർപറേഷന്‍റെ ചെരുപ്പിട്ട്കാവ് എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന വനിതാ തൊഴിലാളിയെ കഴിഞ്ഞ ആഴ്ച്ച കാട്ടന ആക്രമച്ചിരുന്നു.