കൊല്ലത്ത് കടൽക്ഷോഭം; പലയിടത്തും കടൽഭിത്തി തകർന്നു

കൊല്ലത്തിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭത്തിന് ശമനമില്ല. കടല്‍ഭിത്തി പലയിടത്തും തകര്‍ന്നടിഞ്ഞു. ശക്തമായ കാറ്റുള്ളതിനാല്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും കടലില്‍ പോകുന്നില്ല.

പരവൂര്‍ കാപ്പില്‍ കടൽക്ഷോഭം ആരംഭിച്ചിട്ട് ആഴ്ച്ച ഒന്നു കഴിഞ്ഞു. ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറുകയാണ്. പുലിമുട്ട് ഇല്ലാത്ത പ്രദേശങ്ങളിൽ മീറ്ററുകളോളം കര ഇടിഞ്ഞു. മുക്കത്ത് കടല്‍ തീരദേശ റോഡിന്റെ സമീപം വരെയെത്തി. ഇപ്പോള്‍ ചുരുക്കം ചിലര്‍ മാത്രമാണ് കടലിൽ പോകുന്നത്. പരവൂരിന് പുറമേ ഇരവിപുരം കാക്കത്തോപ്പ് ആലപ്പാട് മേഖലകളിലും കടല്‍ക്ഷോഭം രൂക്ഷമാണ്.