തലസ്ഥാനം പൊങ്കാലമയം; കത്തിജ്വലിക്കുന്ന വിപണി

പൊങ്കാലയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിപണി സജീവമായി. ആറ്റുകാല്‍ ക്ഷേത്ര പരിസരത്തും, കിഴക്കേക്കോട്ട, പഴവങ്ങാടി ഭാഗങ്ങളിലും പൊങ്കാല കലങ്ങളുടെ വിപണി നിറഞ്ഞപ്പോള്‍ നഗരത്തിലെ തുണിക്കടകളില്‍ പൊങ്കാല സാരികള്‍ നിരന്നു കഴിഞ്ഞു. പൊങ്കാല കിറ്റുകള്‍ക്കും പൊങ്കാല  സാരികള്‍ക്കുമാണ് വിപണിയില്‍ ആവശ്യക്കാരേറെ. 

തലസ്ഥാന നഗരിയില്‍ ഒന്നു കണ്ണോടിച്ചാല്‍ എല്ലാം പൊങ്കാലയമയമാണ്. വഴിയോരം പൊങ്കാല കലങ്ങളെ കൊണ്ട് നിറഞ്ഞു. കടകളില്‍ കച്ചവടതിരക്ക്. നഗരം വിട്ട് അല്‍പം സഞ്ചരിച്ചാല്‍ രാമലക്ഷ്മിയമ്മയേ പോലെ അനേകം അമ്മമാരെയും കാണാം. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ കാത്തിരിക്കുന്നത് പൊങ്കാലയുടെ പുണ്യദിവസത്തിനായാണ്. ശാരീരിക അവശതകള്‍ അലട്ടുന്നുണ്ടെങ്കിലും പൊങ്കാലയടുപ്പ് കത്തിക്കാനുള്ള ചൂട്ടും കൊതുംമ്പും ശേഖരിച്ച് വയ്ക്കുന്നതില്‍ വരെ യൗവനത്തിന്റെ ചുറുചുറുക്കാണ്. 

പൊങ്കാല ഇവര്‍ക്ക് ഒത്തുചേരലിന്റെ കൂടി ഉല്‍സവമാണ്.പൊങ്കാലയടുത്തതോടെ തുണികടകളിലും തിരക്കോട് തിരക്കാണ്. നൂറ്റിയമ്പതുരൂപ വിലയുള്ള സാരികള്‍ മുതല്‍ അമ്മേ നാരായണ എന്നെഴുതിയ പുത്തന്‍ മോഡല്‍ സാരികള്‍ വരെയുണ്ട് വിപണിയില്‍. പുത്തന്‍ സാരിയുടുത്ത് വ്രതശുദ്ധിയോടെ പൊങ്കാലയിടണമെന്നാണ് വിശ്വാസം. 

പൊങ്കാലയുടെ അവിഭാജ്യ ഘടകമായ പായസമുണ്ടാക്കാന്‍ അരിയും ശര്‍ക്കരയും ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും നെയ്യുമെല്ലാം ഉള്‍പ്പെടെ പായസകിറ്റും വിപണിയില്‍ സുലഭം. ഒരുക്കങ്ങളും കച്ചവടവുംമെല്ലാം സജീവം, ഇനി പൊങ്കാല പുണ്യത്തിനായുള്ള കാത്തിരിപ്പ്.