കുടിവെള്ള കണക്ഷന്‍റെ പേരിൽ പണപ്പിരിവ്; പ്രതിഷേധം

ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷന്‍റെ പേരില്‍ നടക്കുന്ന വ്യാപക പണപ്പിരിവിനെതിരെ വൈക്കത്ത് പ്രതിഷേധം ശക്തമാകുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കരാറുകാരുടെ കൊള്ളയ്ക്ക് ജല അതോറിറ്റി ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്ത ജല അതോറിറ്റിക്കെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. 

ഉദയനാപുരം പഞ്ചായത്തിൽ എട്ടര കോടി രൂപ മുടക്കി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ മറവിലാണ് വ്യാപക തട്ടിപ്പ് നടക്കുന്നത്. നവീകരണത്തിന്‍റെ ഭാഗമായി വീടുകളിലേക്കുള്ള കണക്ഷനുകള്‍ പുതുക്കി നല്‍കുന്നതിന്‍റെ പേരിലാണ് പണപ്പിരിവ് നടത്തുന്നത്. ഉപഭോക്താക്കളില്‍ നിന്ന് പണം പിരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. അതേസമയം അനധികൃത പിരിവിന് വേണ്ട ഒത്താശയു ഉദ്യോഗസ്ഥര്‍ ചെയ്ത് നല്‍കുന്നു. ഇതിനെതിരെ പ്രതികരിച്ച ഉപഭോക്താക്കള്‍ക്ക് പിന്തുണയായി സിപിഐ പ്രവര്‍ത്തകരും രംഗതെത്തി. ഇതോടെ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ നിലപാട് മാറ്റി. പുതിയ കണക്ഷനുള്ള പണം ഉപഭോക്താക്കൾ മുടക്കണമെന്നാണ് വ്യവസ്ഥയെന്നാണ് പുതിയ വിശദീകരണം. 

എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ കണക്ഷൻ നൽകുന്നതിനുള്ള തുക പദ്ധതിയിൽ ഉൾപ്പെടുത്താത്തതാണ് കാരണമെന്നാണ് പരാതി. പദ്ധതി നടത്തിപ്പിൽ വീഴ്ചയുണ്ടോ എന്ന് അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ഉപഭോക്താക്കളില്‍ നിന്ന് പ്ലംബര്‍മാര്‍ ഈടാക്കുന്നത്.