ആനത്തോട് അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്ക് തുടക്കം

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആനത്തോട് അണക്കെട്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തിക്ക് തുടക്കം. അണക്കെട്ടിലെ സ്വീപ്പേജ് വെള്ളത്തിന്റെ അളവ് ക്രമാധീതമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. ജൂണ്‍ 30നുമുന്‍പ് ജോലികള്‍ പൂര്‍ത്തിയാക്കാമെന്നാണ് വൈദ്യുതിബോര്‍ഡിന്റെ പ്രതീക്ഷ. 

കേന്ദ്രജലകമ്മിഷന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് സ്വീപ്പേജ് വെള്ളത്തിന്റെ അളവ് ക്രമാധീതമായി ഉയര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അണക്കെട്ട് ബലപ്പെടുത്താന്‍ കരാര്‍ നല്‍കുകയായിരുന്നു. നോയിഡയിലുള്ള അപ്പാര്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിക്കാണ് കരാര്‍. 8.03കോടി രൂപയാണ് കാരാര്‍ തുക. അണക്കെട്ടിന്റെ കരിങ്കല്‍ ഭിത്തിയില്‍കൂടി പ്രത്യേക മിശ്രിതം കടത്തിവിട്ടാണ് ചോര്‍ച്ച അടച്ച് ബലപ്പെടുത്തുന്നത്. കരിങ്കല്ലുകള്‍ കെട്ടി ഉറപ്പിച്ചിരുന്ന പഴയ സിമന്റും മറ്റും നീക്കം ചെയ്യുന്ന ജോലിയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

അണക്കെട്ടിലെ കരിങ്കില്‍കെട്ടുകള്‍ക്ക് 8750 ചതുരശ്ര മീറ്റര്‍ വിസ്താരമുണ്ട്. 13ബ്ലോക്കുകളാണ് അണക്കെട്ടിനുള്ളത്. ഇത്രയും ഭാഗത്താകും മിശ്രിതം നിറയ്ക്കുക. നെതര്‍ലന്‍ഡില്‍ നിന്നാണ് മിശ്രിതം എത്തിക്കുന്നത്. അണക്കെട്ട് ഗ്രൗട്ടിങിനുപുറമെ ഗ്യാലറിയും അടിത്തട്ടും ബലപ്പെടുത്തും.