കടലാക്രണം; ഒറ്റമശ്ശേരിയില്‍ വീടുകൾക്ക് സംരക്ഷണം നൽകും

കടലാക്രമണം രൂക്ഷമായ ചേർത്തല ഒറ്റമശ്ശേരിയില്‍ വീടുകൾക്ക് സംരക്ഷണം നൽകാനുള്ള പ്രവൃത്തി മൂന്നുദിവസത്തിനകം തുടങ്ങുമെന്ന് ആലപ്പുഴ കലക്ടര്‍. ജില്ലയില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങള്‍ ഏറി. രക്ഷാപ്രവര്‍ത്തനത്തിന് ആലപ്പി ദ്രുതകര്‍മ സേനയും രംഗത്തുണ്ട്

ആലപ്പുഴ സര്‍ക്കര്‍ അതിഥി മന്ദിരത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് മുകളിലേക്ക് മരം വീഴുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ പരുക്കുകളില്ലാെത രക്ഷപ്പെട്ടു. പെട്ടന്നുവീശിയ ശക്തമായ കാറ്റില്‍ ഒട്ടേറെ വീടുകള്‍ക്ക് മുകളിലും മരംവീണു. വീടിന്റെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. വൈദ്യുതി തൂണുകളും പലയിടങ്ങളിലും ഒടിഞ്ഞുവീണു. അതേസമയം  കടൽതീരത്തോടു ചേർന്നുള്ള വീടുകള്‍ക്ക് കല്ലിട്ട് സംരക്ഷണം നൽകാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തു. ഒറ്റമശേരി ഭാഗത്ത് മൂന്നു പുലിമുട്ടുകൾ ആവശ്യമാണെന്ന് ബോധ്യമായിട്ടുണ്ടെന്നും സർക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ എസ്.സുഹാസ് അറിയിച്ചു.

ഏറ്റവും അപകടവസ്ഥയിലായിട്ടുള്ള വീടുകൾക്ക് സമീപം മണൽചാക്കുകള്‍ സ്ഥാപിക്കും. ആലപ്പി ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് മേഖലയില്‍ സഹായവുമായി എത്തിയിരുന്നു. പരിശീലനം ലഭിച്ച 40 പേരടങ്ങുന്ന സംഘമാണ് നാട്ടുകാര്‍ക്ക് സഹായമൊരുക്കിയത്.