ജീവനക്കാർ മുങ്ങിയ സംഭവം; ഉദ്യോഗസ്ഥനെതിരെ വകുപ്പുതലനടപടി

കൊല്ലം പുനലൂര്‍ താലൂക് സപ്ലൈ ഓഫിസിലെ ജീവനക്കാര്‍ ജോലിസമയത്ത് കൂട്ടത്തോടെ ഓഫിസില്‍ നിന്നു മുങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി. താലൂക് സപ്ലൈ ഓഫിസര്‍ കെ.പി.അനിന്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വീഴ്ച്ച ആവര്‍ത്തിക്കരുതെന്ന് മറ്റു ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സഹപ്രവര്‍ത്തകന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി അവധിയെടുക്കാതെ ഓഫിസ് സമയത്ത് ജീവനക്കാര്‍ കൂട്ടത്തോടെ പോയത് വിവാദമായിരുന്നു. ജീവനക്കാർക്ക് ഉച്ചവരെ അവധി നൽകി പ്രശ്നം പരിഹരിക്കാന്‍ പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ ശ്രമം നടത്തുന്നതിനിടെ വിഷയത്തില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ഇടപെട്ടു. സിവിൽ സ‌പ്ലൈസ് കമ്മിഷണറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കൊല്ലം ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പുനലൂർ താലൂക്ക് സപ്ലൈ ഓഫീസിൽ തെളിവെടുത്തു. ഹാജർ ബുക്ക് അടക്കമുള്ള രേഖകൾ പരിശോധിച്ചു. ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു. സംഭവത്തില്‍ താലൂക് സപ്ലൈ ഓഫിസര്‍ക്ക് ഗുരുത വീഴ്ച്ചപറ്റിയെന്ന റിപ്പോര്‍ട്ട് ജില്ലാ ഓഫിസര്‍ കമ്മിഷണര്‍ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനലൂര്‍ താലൂക് സപ്ലൈ ഓഫിസര്‍ കെ.പി.അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. കൊട്ടാരക്കാര താലൂക് സപ്ലൈ ഓഫിസര്‍ക്കാണ് പകരം ചുമതല.