പത്തനംതിട്ട കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യു ഡി എഫ് നേതാക്കളെ മർദിച്ചതായി ആക്ഷേപം

പത്തനംതിട്ട കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യു ഡി എഫ് നേതാക്കളെ പൊലീസ് മർദിച്ചതായി ആക്ഷേപം. അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാനായി സ്‌റ്റേഷനിലെത്തിയ നേതാക്കൾക്കും മർദനമേറ്റന്ന് ആക്ഷേപമുണ്ട്. പത്തനംതിട്ട എസ് ഐ ബിജുവിനെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പത്തനംതിട്ട നഗരത്തിൽ പ്രകടനം നടത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ വീണാ ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ കവർന്നെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചാണ് യു ഡി എഫ് പത്തനംതിട്ട കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കലക്‌ട്രേറ്റിന് മുന്നിൽ അവശ്യമായ പോലീസിനെ വിന്യസിക്കാതിരുന്നതിനാൽ പ്രകടനമായെത്തിയ പ്രവർത്തകർ കലക്‌ട്രേറ്റിനുള്ളിലേക്ക് കടന്നു. ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് കൂടുതൽ പോലീസ് എത്തി സമരക്കാരെ തടഞ്ഞത്.

തുടർന്ന് ഡി.സി.സി പ്രസിഡൻറ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി. അറസ്റ്റിലായ നേതാക്കളെ ജാമ്യത്തിലിറക്കാൻ എത്തിയ നേതാക്കൾ അടക്കമുള്ളവർക്ക് സ്റ്റേഷനിൽവച്ചും മർദനമേറ്റതായി ആരോപണമുണ്ട്. 

നേതാക്കളെ മർദിച്ച പത്തനംതിട്ട എസ് ഐ യു.ബിജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെയും മാധ്യമ പ്രവർത്തകനെയും മർദിച്ച സംഭവങ്ങളടക്കം പത്തനംതിട്ട എസ് ഐ യു.ബിജുവിനെതിരെ നിരവധി പരാതികൾ നിലവിലുണ്ട്.