കോട്ടയം പുഷ്പോത്സവത്തിന് തുടക്കം

കോട്ടയം അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പോത്സവത്തിന് നാഗമ്പടം മൈതാനത്ത് തുടക്കമായി. ലോകത്തിന്‍റെ നാനാഭാഗത്തു നിന്ന് എത്തിച്ച പുഷ്പങ്ങളുടെ അപൂര്‍വ ശേഖരമാണ് ഇത്തവണത്തെ മേളയുടെ സവിശേഷത.  കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും കാർഷിക – പൂന്തോട്ട ഉപകരണങ്ങളുടെ വില്‍പനയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

വസന്തക്കാലത്തിന്‍റെ വര്‍ണവിസ്മയ കാഴ്ചകളാണ് കോട്ടയം നഗരത്തില്‍.  പുതുവര്‍ഷത്തില്‍ പൂക്കളുടെ ചിരിക്കണ്ട് മനസ് കുളിര്‍പ്പിക്കാനുള്ള അവസരം.  അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ഒരുക്കിയ പുഷ്‌പമേളയില്‍ കാണാക്കാഴ്ചകള്‍ ഒരുപാടുണ്ട്. കടല്‍ കടന്നെത്തിയ പൂക്കളുടെ ശേഖരം തന്നെയാണ് ഹൈലൈറ്റ്. വിവിധയിനം ഓർക്കിഡുകൾ,ക്രിസാന്തമം, ഡയാന്തസ്, പെറ്റൂണിയ, എന്നിങ്ങനെ നീളുന്ന പൂക്കളുടെ നിര. കാഴ്ചക്കാരെ അതിശയിപ്പിക്കാന്‍ മോണ്‍സ്റ്റര്‍ ലീഫും സിംബോഡിയം ഓര്‍ക്കിഡുമുണ്ട്. ഒരു ചെറിയ വട്ടമേശയുടെ വലിപ്പമുള്ള ഭീമന്‍ ഇലയാണ് കെനിയൻ താരം മോൺസ്റ്റർ ലീഫ്. തായ്‍ലൻഡിൽ നിന്നുള്ള സിംബോഡിയം ഓർക്കിഡ് വിലയിലാണ് താരം.  ഒരു തണ്ടിന് ആയിരം രൂപയാണ് 

സലില രാജഗോപാല്‍, പ്രസിഡന്റ് കോട്ടയം അഗ്രി കള്‍ച്ചറല്‍ സൊസൈറ്റി.ഇറക്കുമതി ചെയ്തതുള്‍പ്പെടെ 76 ഇനം പുഷ്പങ്ങള്‍ ഉപയോഗിച്ചുള്ള അലങ്കാരങ്ങളും കാണേണ്ട കാഴ്ചയാണ്.  ബെംഗളൂരുവില്‍ നിന്നുള്ള നലേസ ഫ്ലോറൽ ഫ്യൂഷൻ ആണ് പുഷ്പ സംവിധാനത്തിലൂടെ അൽഭുതപ്പെടുത്തിയത്..  

ഇഷ്ടപ്പെട്ട പൂക്കള്‍ വാങ്ങാനുമുള്ള അവസരത്തിനൊപ്പം വീട്ടിൽ പൂന്തോട്ടത്തിനൊപ്പം ഫലവൃക്ഷങ്ങളും ഒരുക്കാൻ വേണ്ടതെല്ലാം മേളയിലുണ്ട്. വലിപ്പം കൊണ്ട് അമ്പരപ്പിക്കുന്ന കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും മേളയിലുണ്ട്. കോട്ടയം നഗരസഭാധ്യക്ഷ പി.ആർ.സോന മേള ഉദ്ഘാടനം ചെയ്തു. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടരവരെയാണ് പ്രദര്‍ശനം. മേളയോടനുബന്ധിച്ച് വൈകിട്ട് വിവിധ കലാപരിപാടികളും കാഴ്ചക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച മേള സമാപിക്കും.