ദേശീയപാത വികസനത്തിന്റെ തടസങ്ങള്‍ നീങ്ങുന്നു

തിരുവനന്തപുരം കരമന–കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ തടസങ്ങള്‍ നീങ്ങുന്നു. സ്ഥലമേറ്റെടുക്കുന്നതിനെ എതിര്‍ക്കുന്ന 22 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കും. ദേശീയപാതയുടെ രണ്ടാം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി 24ന് ഉദ്ഘാടനം ചെയ്യും.   

കരമന–കളിയിക്കാവിള പാതയുടെ രണ്ടാംഘട്ട വികസനത്തിന്റെ പ്രധാന തടസങ്ങളിലൊന്ന് കൊടിനടഭാഗത്ത് വീട് നഷ്ടമാകുന്ന 22 കുടുംബങ്ങളുടെ പ്രതിഷേധമായിരുന്നു. സര്‍ക്കാര്‍ പുറംപോക്കിലാണ് ഇവര്‍ താമസിക്കുന്നത്. വിജ്ഞാപനം വഴി ഈ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കുമെങ്കിലും സര്‍ക്കാര്‍ ഇവര്‍ക്കായി പാക്കേജ് പ്രഖ്യാപിച്ച് പ്രശ്നം പരിഹരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മൂന്നുലക്ഷം രൂപയും മൂക്കുന്നിമലയില്‍ മൂന്നുസെന്റ് സ്ഥലവും ഇവര്‍ക്ക് നല്‍കും. വീടാകുന്നതുവരെ ഇവര്‍ക്ക് വാടകയ്ക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും തീരുമാനിച്ചു. പ്രതിഷേധക്കാരുമായി ഉടന്‍ അന്തിമധാരണയിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

24ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ വച്ചു തന്നെ ഈ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 5.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാംഭാഗത്തിന്റെ നിര്‍മാണചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിക്കാണ്. രണ്ടുവര്‍ഷത്തിനുശേഷമാണ് തടസങ്ങള്‍ നീങ്ങി ദേശീയപാത വികസനം പുനരാരംഭിക്കുന്നത്.