വരയ്ക്കാൻ പഠിച്ചിട്ടില്ല; പക്ഷെ അനന്തുവരയ്ക്കും വിസ്മയ ചിത്രങ്ങൾ

പാഴ് വസ്തുക്കളെ വിരല്‍സ്പര്‍ശത്താല്‍ മനോഹരമായ കരകൗശല വസ്തുക്കളാക്കി മാറ്റുകയാണ് തിരുവനന്തപുരം സ്വദേശി അനന്തു. ചിത്രരചന പഠിച്ചിട്ടിലെങ്കിലും അനന്തു വരയ്ക്കുന്ന ചിത്രങ്ങള്‍ക്കും ആരാധകര്‍ നിരവധി. 

കുട്ടികാലത്ത് ചുവരില്‍ കുത്തിവരയ്ക്കാത്തവര്‍ ഉണ്ടാകില്ല. കുട്ടിചെവി പൊന്നാക്കിയ മാതാപിതാക്കളും വിരളമല്ല.  അനന്തു ചുവരില്‍ കരിക്കട്ട കോറിയപ്പോള്‍ അചഛന്‍ ചെവിയില്‍ നുള്ളിയില്ല, പകരം വര്‍ണ്ണപെന്‍സിലുകള്‍ വാങ്ങി നല്‍കി. ആ പ്രചോദനമാണ് അനന്തുവിനെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്. വരയ്ക്കാന്‍ പഠിച്ചിട്ടില്ലെങ്കിലും അനന്തുനിന്റെ ഓരോ ചിത്രത്തിലും തനതുശൈലിയുണ്ട്.

ഒഴിവുസമയങ്ങളില്‍ മരയാശാരിയായ അച്ഛനൊപ്പം പോയതാണ് കരകൗശലവസ്തു നിര്‍മാണത്തിലെ ബാലപാഠം. സോപ്പിലും, തെര്‍മോക്കോളിലും, തടിയിലുമെല്ലാം അനന്തുവിന്റെ കരവിരുത് കാണാം. നിര്‍മ്മിച്ചവ പലര്‍ക്കും ഉപഹാരമായി നല്‍കി. തീപ്പട്ടിക്കൊള്ളിപോലും അനന്തു കാണുന്നത് ഇങ്ങനൊക്കെയാണ്. അനേകം സമ്മാനങ്ങളും നേടി. ലോകമറിയുന്ന ഒരു ചിത്രകാരനാകാനാണ് അനന്തുവിന്റെ ആഗ്രഹം. പിന്തുണയുമായി  രക്ഷിതാക്കളും, അധ്യാപകരും, സുഹൃത്തുക്കളും ഒപ്പമുണ്ട്.