ദുബായിൽ കഴിയുന്ന രോഗിയെ നാട്ടിലെത്തിക്കാൻ കഴിയാതെ കുടുംബം

രണ്ടര വര്‍ഷമായി അതീവഗുരുതരാവസ്ഥയില്‍ ദുബായിലെ ആശുപത്രിയില്‍ തുടരുന്ന തിരുവനന്തപുരം സ്വദേശി സുരേഷിനെ നാട്ടിലെത്തിക്കാന്‍ വഴിയില്ലാതെ കുടുംബം. മകന് എന്തുപറ്റിയെന്നോ എന്താണ് സംഭവിച്ചതെന്നോ ഇവര്‍ക്കറിയില്ല. രണ്ടര വര്‍ഷം മുന്‍പ് പെയിന്റിങ് ജോലിക്കായി ദുബായിക്ക് പോയ തിരുവനന്തപുരം പേയാട് സ്വദേശി സുരേഷിനെക്കുറിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. കാര്യം അന്വേഷിച്ച് തൊഴിലുടമയെ വിളിച്ചപ്പോഴാണറിയുന്നത് പൂര്‍ണ അബോധാവസ്ഥയില്‍ ആശുപത്രിയിലാണെന്ന്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണ് കാരണമെന്ന് പറയുമ്പോഴും അബോധാവസ്ഥയ്ക്കിടയാക്കിയത് ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ രേഖകള്‍ തെളിയിക്കുന്നതായി ആരോപണമുണ്ട്.

മലയാളിയായ തൊഴിലുടമ സുരേഷിന് ശമ്പളം നല്‍കാത്തതിനെചൊല്ലി അടിപിടിയുണ്ടായതിന്റെ കേസുകളുണ്ട്. ഈ കേസ് ഒഴിവാക്കാനും ചികിത്സാ ചെലവ് നല്‍കാനുമായി ലക്ഷങ്ങളുണ്ടെങ്കിലെ നാട്ടിലെത്തിക്കാനാവൂവെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മറുപടി.സന്നദ്ധ സംഘടനകള്‍ സഹായം വാഗ്ദാനം ചെയ്തെങ്കിലും സര്‍ക്കാര്‍ ഇടപെടലിനായി കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബം.