പി കെ കുഞ്ഞച്ചനെപ്പറ്റി ഓര്‍മകുറിപ്പ് പുറത്തിറങ്ങി

പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് പി കെ കുഞ്ഞച്ചനെപ്പറ്റി ഭാര്യ ഭാസുരദേവി രചിച്ച ഓര്‍മകുറിപ്പുകള്‍ പുറത്തിറങ്ങി .പാര്‍ട്ടി കേന്ദ്രകമ്മിറ്റിം അംഗവും രാജ്യസഭാ അംഗവുമായിരുന്ന കുഞ്ഞച്ചനും ഭാര്യയും ഓര്‍മയായായിട്ട് കാല്‍നൂറ്റാണ്ടിന് ശേഷമാണ് പുസ്തകം വെളിച്ചം കാണുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ – വി.എസ് അച്യുതാനന്ദന് ആദ്യ കോപ്പി സമ്മാനിച്ചു  

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേ കെട്ടിപ്പടുക്കുന്നതിലും കര്‍ഷക തൊഴിലാളികളെ ഒന്നിപ്പിക്കുന്നതിലും പി.കെ.കുഞ്ഞച്ചന്‍ നടത്തിയ പോരാട്ടങ്ങളാണ് പി.കെ.കുഞ്ഞച്ചന്‍ ഭാസുര ഓര്‍മകള്‍ എന്ന പുസ്തകം. പാര്‍ട്ടി പിളരുന്നതിന് മുന്‍പും പിന്‍പുമുള്ള ജീവിതമാണ് ഭാസുരദേവിയുടെ കുറിപ്പുകളിലുള്ളത്. കുഞ്ഞച്ചന്‍ 91ലും ഭാസുരദേവി 94ലും അന്തരിച്ചു. മകളും മന്ത്രി എ.കെ.ബാലന്റെ ഭാര്യയുമായ ഡോ.പി.കെ.ജമീലയാണ് പുസ്തകം യാഥാര്‍ഥ്യമാകാന്‍ മുന്‍കൈ എടുത്തത്. കര്‍ഷസമരങ്ങള്‍ ആളിപടരേണ്ട കാലമാണിതെന്ന് കുഞ്ഞച്ചന്റെ സമരങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

ചെങ്ങന്നൂരിലെ പുരാതന നായര്‍ കുടുംബാംഗമായിരുന്ന ഭാസുരദേവി പട്ടികവിഭാഗക്കാരനായകുഞ്ഞച്ചനൊപ്പം ജീവിക്കാനായി വീടു വിട്ടതിന്റെ പ്രണയകഥകൂടിയാണ് ഭാസുര ഓര്‍മകള്‍. ദുരഭിമാന കൊലയുടെ കാലത്ത് ഏറെ പ്രസക്തമാണ് കുഞ്ഞച്ചന്റെ ജീവചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,സി.പി.ഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രന്‍.മന്ത്രി മാത്യു ടി തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.