പകർച്ചവ്യാധിയിൽ വലഞ്ഞ് പത്തനംതിട്ട; എലിപ്പനിയും സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. ജില്ലയില്‍ ഇതുവരെ 48 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിനൊപ്പം മറ്റുവകുപ്പുകളും ജാഗ്രതപാലിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന്  ജില്ലാമെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഡെങ്കിപ്പനിയും ചിക്കന്‍ പോക്സും ജില്ലയില്‍ വലിയതോതില്‍ പടരുന്നുണ്ട്. 

എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍പോക്സ്, മലേറിയ തുടങ്ങി പകര്‍ച്ചവ്യാധികള്‍ വ്യാപകമാണ്  ജില്ലയില്‍. കഴിഞ്ഞവര്‍ഷം എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത് 20 പേര്‍ക്കാണെങ്കില്‍ ഈ വര്‍ഷം അത് 48ല്‍ എത്തിനില്‍ക്കുന്നു. എലിപ്പനിയെ തുടര്‍ന്ന് ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനി പടരുന്നത് നിയന്ത്രിക്കാനായില്ലെങ്കില്‍ മരണസംഖ്യ കൂടുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ പറയുന്നു. ആരോഗ്യവകുപ്പിനൊപ്പം മറ്റുവകുപ്പുകളും ജാഗ്രതപാലിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നാണ് വിലയിരുത്തല്‍.

2017ല്‍ 126 ആയിരുന്ന ഡെങ്കിയുടെ കണക്ക് ഈ വര്‍ഷം ജൂണ്‍ തുടങ്ങിയപ്പോള്‍ തന്നെ 113 ആയി. മലേയറിയ ബാധിച്ച 17 പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. 530 പേര്‍ക്ക് ഇതുവരെ ചിക്കന്‍ പോക്സ് റിപ്പോര്‍ട്ട് ചെയ്തു.ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഇനിയും കാര്യക്ഷമമായി നടത്തിയില്ലെങ്കില്‍ മരണനിരക്ക് വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.