സ്പെഷ്യൽ സ്കൂൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവഗണന

തിരുവനന്തപുരത്ത് നടക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ ഒളിംപിക്സില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കടുത്ത അവഗണന. പൊടിനിറഞ്ഞ വെറും തറയിലാണ് കുട്ടികള്‍ കിടന്നുറങ്ങേണ്ടത്. ഭിന്നശേഷിക്കാരായ കുട്ടികളടക്കം ഭക്ഷണം കഴിക്കാനായി കിലോമീറ്ററുകള്‍ അലയേണ്ട അവസ്ഥയാണ്. പരാതി പറഞ്ഞിട്ടും പരിഹാരമില്ല. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സ്പെഷ്യല്‍ സ്ക്കൂള്‍ ഒളിംപിക്സില്‍ പതിനായിരത്തിലേറെ ഭിന്നശേഷിക്കാരായ കുട്ടികളാണ് പങ്കെടുക്കുന്നത്. ഇവര്‍ക്കായി ഒരുക്കിയിരിക്കുന്ന താമസ സൗകര്യങ്ങളാണിത്. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ രണ്ടു നിലകളിലായാണ് ഭിന്നശേഷിക്കുട്ടികള്‍ താമസമൊരുക്കിയത്. വെറും തറയില്‍ കടലാസും, പഴയ ഫ്ലക്സുകളും വിരിച്ച് അഭയാര്‍ഥി ക്യാംപിന് സമാനമായ സാഹചര്യത്തില്‍ കിടന്നുറങ്ങേണ്ട അവസ്ഥ. തുടര്‍ച്ചയായ പരാതിയെ തുടര്‍ന്ന് കുറച്ചു സ്ഥലത്തു പിന്നീട് കാര്‍പ്പറ്റ് വിരിച്ചു നല്‍കി. വിരലിലെണ്ണാവുന്ന ഭിന്നശേഷി സൗഹൃദ ‍ശുചിമുറികള്‍ മാത്രമെ ഇവിടെയുള്ളു. മാനസിക വൈകല്യമുള്ള 15000 കായികതാരങ്ങള്‍ വരുന്ന നാലു ദിവസങ്ങള്‍ തള്ളിനീക്കേണ്ടത് ഈ സൗകര്യങ്ങളിലാണ്