അപകടങ്ങൾ തുടർക്കഥയായിട്ടും അധികാരികൾക്ക് മൗനം

ആലപ്പുഴയിലെ ദേശീയ പാതയില്‍ ഭയാനകമാംവിധം അപകടം ഏറിയിട്ടും കൂസലില്ലാതെ അധികൃതര്‍. ചേര്‍ത്തല ഭാഗത്ത് അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ പോലും ആശുപത്രി സൗകര്യങ്ങളില്ല. റോഡ് സുരക്ഷാ അതോറിറ്റിയുടെ അലംഭാവമാണ് അപകടം വര്‍ധിപ്പിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കുറ്റപ്പെടുത്തി. 

അപകടത്തില്‍പെടുന്നവരെയും കൊണ്ട് തലങ്ങും വിലങ്ങും പായുകയാണ് ആംബുലന്‍സുകള്‍. നിത്യേന അപകടമുണ്ടാകുന്ന ചേര്‍ത്തല ഭാഗത്തുനിന്ന് ജീവനുംകൊണ്ട് ഓടേണ്ടത് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ ജനറല്‍ ആശുപത്രിയിലേക്കോ ആണ്. താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് ഒരു കാരണം. നഴ്സുമാരുടെ സമരത്തെതുടര്‍ന്ന് സ്വകാര്യ ആശുപത്രി പൂട്ടിയതും വിനയായി. അപകടം കുറയ്ക്കാന്‍ കലക്ടര്‍ അധ്യക്ഷയായ റോഡ് സുരക്ഷാ അതോറിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ വിമര്‍ശനം. 

69 കോടി രൂപ മുടക്കി ചേര്‍ത്തല മുതല്‍ കായംകുളംവരെയുള്ള റോഡ് പുതുപുത്തനാക്കിയത് ഇക്കഴിഞ്ഞ മാസമാണ്. എന്നാല്‍ അരികില്‍ മണ്ണിടാത്തതിനാല്‍ റോഡ് ഒരടിയോളം ഉയരത്തിലാണ് ഇപ്പോഴും ഉള്ളത്.