നിരണത്തെ കേരഗ്രാമമായി പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലയിലെ നിരണത്തെ കേരഗ്രാമമായി പ്രഖ്യാപിച്ചു. നാളികേരത്തിന്റെ ഉൽപാദനക്ഷമത കൂട്ടുകയും മൂല്യവർധനയിലൂടെ കർഷകരുടെ വരുമാനം കൂട്ടുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

നാളികേരവിലയിലെ അസ്ഥിരത കർഷകരെ വലിയ തോതിലാണ് പ്രതിസന്ധിയിലാക്കുന്നത്. മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം വർധിപ്പിച്ച് ഇതിന് പരിഹാരം കാണുകയാണ് കേരഗ്രാമം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം 11000 ഹെക്ടർ തെങ്ങുകൃഷിക്ക് പ്രയോജനം ചെയ്യുന്ന രീതിയിലാണ് കേരഗ്രാമംപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 33 കോടിരൂപയാണ് പദ്ധതി ചെലവ്. പദ്ധതിയുടെ ഭാഗമായി നിരണം ഗ്രാമപഞ്ചായത്തിനെ പത്തനംതിട്ട ജില്ലയിലെ ആദ്യ കേരഗ്രാമമായി കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ‍ പ്രഖ്യാപിച്ചു. 

പദ്ധതിവഴി നീര, ചകിരിനാര്, കരകൗശലവസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് പരിശീലനം നൽകും. ഇതിനൊപ്പം ഉൽപാദനക്ഷമത കുറഞ്ഞ തെങ്ങുകൾ‍ വെട്ടിമാറ്റി രോഗപ്രതിരോധ ശേഷിയുള്ള പുതിയ തൈകൾ‍ നടും. ശാസ്ത്രീയമായ വളപ്രയോഗം, ഇടവിളക്കൃഷി തുടങ്ങിയവയിലും കർഷകർക്ക് പരിശീലനം നൽകും.