എരുമേലി ശുദ്ധജല വിതരണ പദ്ധതി കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി മാത്യു ടി.തോമസ്

മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ചയിൽ എരുമേലി ശുദ്ധജല വിതരണ പദ്ധതി കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി മാത്യു ടി.തോമസ്‌. ജലസേചന വകുപ്പ് ശബരിമല തീർഥാടനകാലത്തേക്കായി ഭരണാനുമതി നൽകിയ ഒരുകോടി 46 ലക്ഷം രൂപയുടെ പ്രവൃത്തികൾ മണ്ഡലകാലം ആരംഭിക്കും മുൻപ് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

പമ്പയിലും പരിസരങ്ങളിലുമായി 60 ലക്ഷം ലീറ്ററും കാനനപാതയിൽ 70 ലക്ഷം ലീറ്ററും വെള്ളം എല്ലാ ദിവസവും വിതരണം ചെയ്യും. 14 റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകളിലൂടെ ഓരോ മണിക്കൂറിലും 36000 ലീറ്റർ ശുദ്ധജലം ഉൽപ്പാദിപ്പിക്കും. പ്ലാന്റുകൾ ദിവസം 20 മണിക്കൂർ പ്രവർത്തിപ്പിക്കും. കുപ്പിവെള്ളം നിരോധിച്ച സാഹചര്യം നേരിടാൻ 120 കിയോസ്കുകൾ ഇക്കുറിയും സ്ഥാപിക്കും. 

നിലയ്ക്കലിൽ ദേവസ്വം ബോർഡ്, അഗ്നിശമനസേന, പൊലീസ് എന്നീ വകുപ്പുകൾ വച്ചിട്ടുള്ള ടാങ്കുകളിലേക്ക് പമ്പയിൽ നിന്ന് ശുദ്ധജലം ടാങ്കർ ലോറികളിൽ ആവശ്യത്തിന് എത്തിച്ചുകൊടുക്കും. നിലയ്ക്കലിൽ തിരക്കു വരുമ്പോൾ വെള്ളം ഇല്ലാത്തതിനാൽ ശുചിമുറികൾ അടച്ചിടുന്ന സാഹചര്യം, കഴിഞ്ഞ വർഷത്തേതു പോലെ ഇക്കുറി ഉണ്ടാവില്ല. പമ്പ മലിനപ്പെടുന്നത് തീർഥാടനം കൊണ്ടു മാത്രമല്ലെന്നും മന്ത്രി പറഞ്ഞു.