റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരത്തിന് തുടക്കമായി

റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരത്തിന് തുടക്കമായി. സംസ്ഥാനത്തെ പതിനയ്യായിരത്തോളം വിപണന കേന്ദ്രങ്ങളാണ് അടഞ്ഞു കിടക്കുന്നത്. എന്നാല്‍ സമരത്തെ കര്‍ശനമായി നേരിടാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ . 

വേതനം, കടകളുടെ കംപ്യൂട്ടര്‍ വല്‍ക്കരണം തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യം. അനിശ്ചിതകാല സമരം തുടങ്ങിയതോടെ സംസ്ഥാനത്തെ 14, 335 റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യാ ധാന്യങ്ങളുടെ വിതരണം പൂര്‍ണമായും നിലച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഭീഷണിയ്ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടതില്ലെന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. 

കേരളത്തിന് മാസം 1.18 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യമാണ് കേന്ദ്രം അനുവദിയ്ക്കുന്നത്. സംഭരണ ശാലകളില്‍ ധാന്യങ്ങള്‍ കെട്ടികിടക്കുന്നതിനാല്‍ ഈ മാസത്തെ കേന്ദ്രവിഹിതം ലഭിയ്ക്കാനിടയില്ല. അതിനാല്‍ തന്നെ സമരത്തെ ശക്തമായി നേരിടാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കട അടച്ചിട്ടവര്‍ക്കെതിരെ കേരള റേഷനിങ് കണ്‍ട്രോളിങ് ആക്ട് പ്രകാരവും ആവശ്യ സാധന നിയന്ത്രണ നിയമ പ്രകാരവും ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആലോചന.