രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി പൊലീസും എക്സൈസും. ലഹരിവേട്ടയ്ക്കായി ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ്റെ' ഭാഗമായി ജില്ലയിൽ ഇതിനോടകം രജിസ്റ്റർ ചെയ്തത് 140-ഓളം കേസുകളാണ്. ഇതുവരെ 128 പേരെ അറസ്റ്റ് ചെയ്തു.
മുത്തങ്ങ, തോൽപ്പെട്ടി, ബാവലി, പാട്ടവയൽ, താളൂർ, ചോലാടി തുടങ്ങി ആറ് പ്രധാന അതിർത്തി ചെക്ക് പോസ്റ്റുകളാണ് വയനാട്ടിലുള്ളത്. ഇതിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന മുത്തങ്ങ, തോൽപ്പെട്ടി, ബാവലി എന്നിവിടങ്ങൾ വഴിയാണ് വലിയ തോതിൽ ലഹരിക്കടത്ത് നടക്കുന്നത്. ഈ സാധ്യത മുന്നിൽക്കണ്ടാണ് അതിർത്തികളിൽ പൊലീസ് നിലവിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്.
ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി അതിർത്തി കടന്നെത്തുന്നത്. ചരക്ക് വാഹനങ്ങളിൽ സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് പലപ്പോഴും ലഹരിവസ്തുക്കൾ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത തുടർന്നാൽ തന്നെ ഈ ലഹരിയൊഴുക്ക് ഒരു പരിധിവരെ തടയാനാകുമെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.