കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ വയനാട് തുരങ്ക നിർമാണത്തിന്റെ ആദ്യ ബ്ലാസ്റ്റിങ് പൂർത്തിയായി. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാറ തുരക്കലിന് സ്സിച്ച് ഓൺ നിർ വഹിച്ചു . 2135 കോടിയുടെ വമ്പൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ ചുരത്തിൽ കുരുങ്ങാതെ വയനാട്ടിലെത്താം.
8.7 കിലോമീറ്റർ നീളമുള്ള നിർദിഷ്ട വയനാട് ഇരട്ട തുരങ്കത്തിന്റെ നിർമാണത്തിനാണ് തുടക്കമായത്. കൂറ്റൻ ബോറിങ് മെഷീൻ ഉപയോഗിച്ച് പാറകളിൽ തുളകളിട്ട ശേഷം സ്ഫോടനം നടത്തി പാറ പൊട്ടിച്ചു നീക്കിയാണ് തുരങ്കം നിർമിക്കുന്നത്. മുഖ്യമന്ത്രി സ്ഫോടന സ്ഥലം സന്ദർശിച്ചു പദ്ധതി വിലയിരുത്തിയ ശേഷമായിരുന്നു സ്വിച്ച് ഓൺ കർമം.
പിണറായി വിജയൻ സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണന്നും അനാവശ്യ വിവാദങ്ങൾക്ക് നേരെയുള്ള ബ്ലാസ്റ്റിങ് കൂടിയാണ് നടന്നതെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹഹമ്മദ് റിയാസ് പറഞ്ഞു.
ഉറച്ച കരിംപാറയുടെ സാന്നിധ്യവും 1000 മീറ്ററിൽ അധികം ഉയർന്നു നിൽക്കുന്ന കൂറ്റൻ മലയും തുരങ്ക നിർമാണത്തിന് ഏറ്റവും അനുകൂല ഘടകമായാണ് വിലയിരുത്തുന്നത്. നാല് കൊല്ലത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാരും നാട്ടുകാരും. ഇന്ന് ഒരു തുരങ്കത്തിന്റെ നിർമാണം ആണ് ആരംഭിച്ചത്. ആദ്യം പാറ പൊട്ടിച്ചത് പരിശോധിച്ച ശേഷം രണ്ടാം തുരങ്കത്തിലും തുരക്കൽ ആരംഭിക്കും. ഈ മാസം അവസാനം വയനാട് ഭാഗത്ത് നിന്നും തുരക്കൽ തുടങ്ങും.