കാസർകോട് വിവിധ താലൂക്ക് ആശുപത്രികളിൽ രാത്രികാല ഒപി സേവനങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നു. ഡോക്ടർമാരുടെ നിയമനം വൈകുന്നതാണ് നിലവിലെ പ്രശ്നത്തിന് കാരണം. അതേസമയം നിയമനത്തിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ജില്ലയിലെ വിവിധ ആശുപത്രികളിലെ രാത്രികാല ഒപി സംവിധാനങ്ങളിൽ നിയമന നടപടി വൈകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടും രാത്രികാല ഒപി ഇല്ലാതെ വന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കി. എന്നാൽ നിയമനത്തിനായി ഇന്റർവ്യൂ നടത്തിയിരുന്നുവെന്നും പി.ജി പരീക്ഷ മൂലം ഉദ്യോഗാർഥികൾ പങ്കെടുക്കാത്തത്താണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. പി.ജി പരീക്ഷ അവസാനിച്ചതോടെ പുതിയ നിയമനത്തിന് നടപടികൾ ആരംഭിച്ചതായും അധികൃതർ പറയുന്നു.
കാസർകോട് ചെറുവത്തൂർ ആശുപത്രിയിൽ നിലവിൽ രണ്ട് ഡോക്ടർമാരുടെ നിയമനം പിഎസ്സി വഴി നടന്നതായി അധികൃതർ അറിയിച്ചു. ഇനി പഞ്ചായത്ത് തലത്തിൽ ആണ് നിയമനം നടക്കേണ്ടത്. നിലവിൽ ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും പറയുന്നത്. അതേസമയം ജില്ലയിലെ ഡോക്ടർമാരുടെ താൽക്കാലിക നിയമനത്തിനായുള്ള വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 5ന് നടത്താൻ കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ വാർത്താക്കുറിപ്പ് ഇറക്കി. നിയമനങ്ങൾ എത്രയും വേഗം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.