കാട്ടാനകളെ തുരത്താൻ നാട്ടുകാരുമായി കൈകോർത്ത് കണ്ണൂർ ആറളം മേഖലയിൽ തൂക്കു വൈദ്യുതി വേലി നിർമ്മാണം. ആറളം പുഴയുടെ വശങ്ങളിലാണ് പ്രതിരോധ വേലി കെട്ടുന്നത്. മുൻപ് സ്ഥാപിച്ച വേലി നശിച്ചതോടെ കാട്ടാന ശല്യം രൂക്ഷമായിരുന്നു.
ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. ആറളം ഫാമുമായി അതിർത്തി പങ്കിടുന്ന സ്ഥലത്താണ് തൂക്ക് വൈദ്യുതി വേലി കെട്ടിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായി കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി ആവുകയും ചെയ്തതോടെയാണ് നാട്ടുകാരുമായി കൈകോർത്തുള്ള വനം വകുപ്പിന്റെ പ്രതിരോധ നടപടികൾ. 5 കിലോമീറ്റർ നീളത്തിലാണ് തൂക്കു വൈദ്യുതി വേലി കെട്ടുന്നത്.
മൂന്നുവർഷം മുൻപാണ് ഇതിനു മുൻപ് ആറളം പാലപ്പുഴ കുടലാട് മേഖലയിൽ തൂക്കുവേലികൾ സ്ഥാപിച്ചിരുന്നത്. എന്നാൽ വനം വകുപ്പിന്റെ മതിയായ പരിചരണം ഇല്ലാതായതോടെ കാടുകയറി ഇവ നശിച്ചിരുന്നു. പിന്നാലെ പാലപ്പുഴ, ഇരിട്ടി മേഖലകളിൽ ഉൾപ്പെടെ കാട്ടാനകൾ എത്തുമായിരുന്നു.