തിരിഞ്ഞുനോക്കാതെ അധികാരികള്‍; ആദിവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം

വയനാട് നൂൽപ്പുഴ കല്ലുമുക്കിൽ വനാതിർത്തിയോട് ചേർന്നുള്ള ആദിവാസി ഊരുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം. വെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറും കുഴികളും കടുത്ത വേനലിൽ വറ്റിയതോടെ ദുരിതത്തിലാണ് ഇവിടെയുള്ളവർ.  കല്ലുമുക്ക് മാറോട് പണിയ കോളനിയിലെ കിണറിന്റെ അടിത്തട്ട് വരെ തെളിഞ്ഞു. വെള്ളം എടുത്തിരുന്ന വനാതിർത്തിയോട് ചേർന്നുള്ള കുഴിയും സമാന അവസ്ഥയിലാണ്. കുടിവെള്ളത്തിനായി സ്വകാര്യ വ്യക്തികളുടെ കിണറുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ നിരവധി. ആനയടക്കം വന്യജീവികൾ വിഹരിക്കുന്ന വനപാത താണ്ടി വെള്ളമെത്തിക്കേണ്ട സ്ഥിതിയിലാണ് ഊരിലുള്ളവർ.

കുടിവെള്ള പ്രതിസന്ധി അതിരൂക്ഷമായിട്ടും അധികാരികൾ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. പാത്രം കഴുകാൻ പോലും സാധിക്കാത്ത തരത്തിൽ മലിനമായ ജലം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യേണ്ട ഗതികേടിലാണിവർ. തങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Drinking water shortage is acute in tribal villages