തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് പതിമൂന്ന് കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകുന്നു. ശനിയാഴ്ച മുതൽ തുക വിതരണം ചെയ്യുമെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. കരിവന്നൂർ സഹകരണ ബാങ്കിനെ രക്ഷിച്ചെടുക്കാനുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രമം തുടരുകയാണ്. ഇതിൻറെ ഭാഗമായി ചെറുകിട നിക്ഷേപകർക്ക് തുക തിരിച്ചു കൊടുക്കാനുള്ള പരിധിയും പ്രഖ്യാപിച്ചു.
അഞ്ചു ലക്ഷത്തിന് താഴെ നിക്ഷേപമുള്ളവർക്ക് 10 ശതമാനം തുക തിരികെ നൽകും . മുഴുവൻ പലിശയും കൊടുക്കും. അഞ്ചു ലക്ഷത്തിന് മീതെ സ്ഥിര നിക്ഷേപമുള്ളവർക്ക് ഡിസംബർ 11 മുതൽ 10 ശതമാനം തുക നൽകി തുടങ്ങും. പലിശ മുഴുവനായും നൽകും.
അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂർണമായും പിൻവലിക്കാൻ അവസരമുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കരുവന്നൂർ സഹകരണ ബാങ്കിലേക്ക് ഈയിടെ വന്ന പുതിയ നിക്ഷേപം 41 ലക്ഷം രൂപ കവിഞ്ഞു. ബാങ്കിൻറെ പ്രതിസന്ധികൾക്കിടയിലും
പുതിയതായി 85 നിക്ഷേപകർ വന്നതായി ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.മൂല്യമില്ലാത്ത വസ്തു ഈടിൽ ലോൺ നൽകിയത് 103.6 കോടിയാണ്.
ഇതിൽ 50 കോടി തിരിച്ചു പിടിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.