വിസ്തൃതിയില്‍ വലിയതാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും പിന്നിലാണ് കോഴിക്കോട് കൊയിലാണ്ടി ഹാര്‍ബര്‍. വള്ളവും വലയും അറ്റകുറ്റപ്പണി നടത്താന്‍ സൗകര്യമില്ലാത്തതാണ് മല്‍സ്യത്തൊഴിലാളികളെ വലയ്ക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ഏഷ്യയിലെ ഏറ്റവും വലിയ ഹാര്‍ബറുകളില്‍ ഒന്നാണ് കൊയിലാണ്ടിയിലേത്. മൂന്നുവര്‍ഷം മുമ്പാരംഭിച്ച ഹാര്‍ബറില്‍ നിന്ന് ദിവസേന കടലില്‍ പോകുന്നത് നൂറിലേറെ വള്ളങ്ങള്‍. പക്ഷെ വള്ളവും വലയും നന്നാക്കണമെങ്കില്‍ ബേപ്പൂരേക്കോ പുതിയാപ്പയിലേക്കോ പോകണം. കടല്‍ക്ഷോഭം ശക്തമായതിനാല്‍ വന്‍തുക മുടക്കി ലോറികളില്‍ കയറ്റിവേണം വള്ളങ്ങള്‍ കൊണ്ടുപോകാന്‍. ഹാര്‍ബറിനോട് ചേര്‍ന്നുള്ള സ്ഥലം യാര്‍ഡ് നിര്‍മാണത്തിന് അനുയോജ്യമാണ്. ഇതിനായി ചര്‍ച്ചകള്‍ നടന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. കടലില്‍പോയി കിട്ടുന്നതുകൊണ്ട് മാത്രം അടുപ്പ് പുകയ്ക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് അറ്റകുറ്റപ്പണിക്കായി വന്‍തുക മുടക്കാനും കഴിയില്ല.