പ്രവർത്തനം നിലച്ചിട്ട് മാസങ്ങള്‍; തുരുമ്പെടുത്ത് നശിക്കുന്നത് കോടികളുടെ യന്ത്രങ്ങള്‍

വയനാട് മാനന്തവാടി വള്ളിയൂർക്കാവിലെ ബാംബു ഫീഡർ ആൻ്റ് ഫർണ്ണിച്ചർ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. പരിചരണം ഇല്ലാത്തതിനാൽ മുള ആവിയിൽ പുഴുങ്ങി എടുക്കുന്ന ആധുനിക ബോയിലർ മെഷീൻ അടക്കമുള്ള, കോടികൾ വിലയുള്ള യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്ന നിലയിലാണ്.

കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ കീഴിൽ 2017ലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. മുളകൾ എത്തിച്ച് സംസ്ക്കരിച്ചെടുത്ത് വൈവിധ്യങ്ങളായ ഫർണ്ണിച്ചറുകൾ നിർമ്മിച്ച് വിപണനം നടത്തുകയായിരുന്നു ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി മുടങ്ങിയതും തൊഴിലാളി നിയമനങ്ങളിൽ വന്ന കാലതാമസവുമാണ് സ്ഥാപനത്തിന്റെ താളം തെറ്റിച്ചത്.

മാനേജറും തൊഴിലാളികളുമടക്കം പത്തു പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. യൂണിറ്റിൻ്റെ പ്രവർത്തനം നിലച്ചതോടെ ഇവരുടെ സ്ഥിതിയും മോശമാണ്. സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ മികച്ച പ്രവർത്തന സാധ്യതയുള്ള ഒരു വ്യവസായത്തിന്റെ അവസാനമാകും ഇത്.

Bamboo Feeder and Furniture Unit has stopped functioning