റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു

പാലക്കാട് ചിറയ്ക്കല്‍പടി കാഞ്ഞിരപ്പുഴ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. റോഡ് നവീകരണം ഇഴയുന്നതിന് പിന്നിൽ ഉദ്യോഗസ്ഥ കരാർ ലോബി എന്നാണെന്നാണ് ആരോപണം. പണി തടസപ്പെടുത്തുന്നതില്‍ രാഷ്ട്രീയ ലക്ഷ്യമെന്നാണ് എംഎല്‍എയുടെ ആക്ഷേപം. 

2018 ൽ മന്ത്രിയായിരുന്ന ജി.സുധാകരനാണ് റോഡി‌‌ന്റെ നിർമാണോദ്ഘാടനം നിര്‍വഹിച്ചത്. എട്ട് കിലോമീറ്റർ റോഡ് നവീകരിക്കാൻ 30 കോടി 26 ലക്ഷം രൂപ അനുവദിച്ചു. ഒന്നര വര്‍ഷത്തിനിടെ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. അഞ്ച് വർഷം കഴിഞ്ഞിട്ടും റോഡ് നവീകരണം പൂർത്തിയായില്ല. ഇതിനിടെ രണ്ടു തവണ അറ്റകുറ്റപണിക്ക് തുക അനുവദിച്ചു. കഴിഞ്ഞവർഷം 25 ലക്ഷവും ഇത്തവണ അറുപത്തി അഞ്ച് ലക്ഷവും. ലക്ഷങ്ങള്‍ മുടക്കുന്നുവെന്ന് പറയുന്നതല്ലാതെ ശരിയായ റോഡ് പണികള്‍ ഒരിടത്തും നടക്കുന്നില്ലെന്നാണ് ആക്ഷേപം. അറ്റകുറ്റ പണി നടത്താനുള്ള നീക്കത്തിനെതിരെ വ്യാപാരിവ്യവസായി ഏകോപന സമിതിയും, സേവ് കാഞ്ഞിര പുഴ റോഡ് പ്രതിരോധ കൂട്ടായ്മയും രംഗത്തു വന്നിട്ടുണ്ട്. മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുമെന്നും അതിനു പരിഹാരം കാണാതെയുള്ള നിര്‍മാണം അനുവദിക്കില്ലെന്നുമാണ് നിലപാട്. 

റോഡിന്റെ അറ്റകുറ്റപ്പണി തടസപ്പെടുത്താന്‍ തീരുമാനിച്ചതില്‍ രാഷ്ട്രീയമുണ്ടെന്നാണ് എംഎല്‍എ കെ.ശാന്തകുമാരിയുടെ നിലപാട്. മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനാണ് ശ്രമമെന്നും എംഎല്‍എ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും മാറ്റുകയായിരുന്നു.

Protest against the poor condition of Palakkad Chirakkalpadi Kanjirapuzha road is getting stronger