കൂളിമാട് പാലത്തിന് ഇന്ന് പ്രവേശനോല്‍സവം; മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം നാടിന് സമര്‍പ്പിക്കും

പ്രതിസന്ധികളെ പലതവണ അതിജീവിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കോഴിക്കോട് കൂളിമാട് പാലത്തിനും ഇന്ന് പ്രവേശനോല്‍സവം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം നാടിന് സമര്‍പ്പിക്കും. ഇതോടെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് തോണിയിലൂടെയുള്ള സാഹസികയാത്രയോട് ഇനി വിടപറയാം. പാലത്തിലൂടെ കാഴ്ച്ചകള്‍ കണ്ട് അവര്‍ സ്കൂളുകളിലെത്തും. 

ഞാന്‍ ദമയ. എല്‍കെജിയും യുകെജിയും കടന്ന് ഒന്നാം ക്ലാസിലേക്കുള്ള പോക്കാണിത്. അതിന്‍റെ അല്‍പം ഗമയൂണ്ട്, പേടിയൂണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കൂട്ടുകാരോടൊപ്പം തോണിയിലായിരുന്നു യാത്ര. മഴക്കാലത്ത് വെള്ളം പൊങ്ങിയാല്‍ തോണിയാത്ര എനിക്ക് ഭയങ്കര പേടിയാണ്. ഇത്തവണ ഏതായാലും അതു വേണ്ട. ഒന്നുകില്‍ ഓട്ടോമാമന്റെ കൂടെയോ അച്ഛന്‍റെ ബൈക്കിലോ സ്കൂളിലെത്താം. 

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പാലം യാഥാര്‍ഥ്യമാകുന്നത്. ആദ്യം പ്രളയത്തില്‍ നിര്‍മാണം നിര്‍ത്തിവച്ചു. പിന്നീട് പാലത്തിന്‍റെ മാതൃകയില്‍ മാറ്റംവരുത്തി പുനര്‍നിര്‍മിച്ചു. അപ്പോഴാണ് ബീമുകള്‍ തകര്‍ന്ന് വീണ് അപകടമുണ്ടായത്. പിന്നീട് വിശദപരിശോധനയെല്ലാം നടത്തിയാണ് ഒടുവില്‍ പാലം പണി പൂര്‍ത്തിയാക്കിയത്. 

ദമയയെപോലെ നൂറുകണക്കിന് കുരുന്നുകള്‍ക്ക് ഇതുപോലെ അച്ഛന്‍റെ കയ്യും പിടിച്ച് പാലത്തിലൂടെ നടന്ന് പോകാം. വൈകിട്ടൊന്ന് കാറ്റ് കൊള്ളണമെന്ന് കരുതിയാലും വേറെങ്ങും പോകണ്ട. 

koolimad bridge to be inaugurated today