കോളറഭീതിയിലും ജലാശയങ്ങളിൽ ടൺ കണക്കിന് മാലിന്യം തള്ളൽ; പൊലീസ് കേസെടുത്തു

കോളറ ഭീതി നിലനില്‍ക്കെ മലപ്പുറം ജില്ലയുടെ മലയോര മേഖലയിലെ ജലാശയങ്ങളില്‍ ടണ്‍ കണക്കിന് ശുചിമുറി മാലിന്യം തളളി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ പ്രധാന പുഴകളുടെ കൈവഴികളില്‍ മാലിന്യം ഒഴുക്കിയത്.

ചോക്കാട് കല്ലാമൂല പുഴയുടെ കൈവഴിയായ പെരിങ്ങ തോട്ടിലും കാളികാവ് പുഴയിലെ മങ്കുണ്ട് ചിറയോട് ചേര്‍ന്ന ഭാഗത്തുമാണ് ശുചിമുറി മാലിന്യം ഒഴുക്കിയത്. രണ്ടിടത്തും മാലിന്യം ഒഴുകി പുഴയിലെ വെളളത്തില്‍ കലര്‍ന്നു കഴിഞ്ഞു. ദുര്‍ഗന്ധം മൂലം പരിസരത്ത് താമസിക്കാന്‍ പോലുമാവാത്ത സ്ഥിതിയാണ്.നാട്ടുകാരന്‍ പുഴ പൂര്‍ണമായും മലിനമായിട്ടുണ്ട്. പരിസരത്തെ കിണറുകള്‍ കൂടി ശുചീകരിക്കാനുളള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കാളികാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മാലിന്യം ഒഴുക്കിയ ലോറികള്‍ കണ്ടെത്താനാണ് ശ്രമം.