കോഴിക്കോട് കോർപറേഷനിലെ വിഷയങ്ങളുന്നയിച്ച് യുഡിഎഫ് ഉപരോധം

കോഴിക്കോട് കോര്‍പറേഷനിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫിന്റെ  ഉപരോധ സമരം. രണ്ടുകവാടങ്ങളും ഉപരോധിച്ചുകൊണ്ടുള്ള സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍  ഉദ്ഘാടനം ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്നും  ദുരൂഹമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു

രാവിലെ ഒന്‍പത് മണിയോടെ പ്രകടനമായെത്തിയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കോര്‍പറേഷന്റെ രണ്ടു കവാടവും ഉപരോധിച്ചത്. കോതിയിലേയും ആവിക്കലിലേയും ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റ്, കെട്ടിടനമ്പര്‍ ക്രമക്കേട്, പി.എന്‍.ബി തട്ടിപ്പ് ഉള്‍പ്പടെ അടുത്തിടെ കോര്‍പറേഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങളിലെ പ്രതിഷേധമായിരുന്നു ഇത്. കോര്‍പറേഷനിലെ വിവാദങ്ങള്‍ക്കെതിരെ  യു.ഡി.എഫിന്റെ സമരം ശക്തമല്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉപരോധസമരത്തിന് എത്തിയത്

കോര്‍പറേഷനിലെ കരാറുകളും , ജോലികളുമെല്ലാം  സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണെന്നും ജനവിരുദ്ധ പദ്ധതികളെല്ലാം യു.ഡി.എഫിന്റെ വാര്‍ഡിലാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫിന്റെ തുടര്‍സമരത്തിന് മുഴുവന്‍ പിന്തുണയും പ്രഖ്യാപിച്ചാണ് അദ്ദേഹം മടങ്ങിയത്.