ചുരം റോഡ് അടച്ച് നിര്‍മാണം; വലഞ്ഞ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍

മണ്ണാര്‍ക്കാട് ചിന്നത്തടാകം ചുരം റോഡ് അടച്ചുള്ള നിര്‍മാണത്തില്‍ വലഞ്ഞ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍. അട്ടപ്പാടിക്കാരുടെ ഏക ആശ്രയമായ ചുരത്തില്‍ ചെറുവാഹനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യം. ഒന്‍പതാം വളവില്‍ ഇന്റര്‍ലോക്ക് പതിപ്പിക്കാന്‍ വേണ്ടിയാണ് ഗതാഗതം ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചത്. 

നിലവില്‍ ആംബുലന്‍സ്, പൊലീസ്, അഗ്നിശമനസേന, വനംവകുപ്പ് വാഹനങ്ങള്‍ക്ക് മാത്രമാണ് ചുരത്തിലൂടെ യാത്രാ ഇളവുള്ളത്. ഇരുഭാഗങ്ങളിലും ബസ് സര്‍വീസുണ്ടെങ്കിലും ആളുകള്‍ക്ക് നടന്ന് മാത്രമേ കയറാനാവൂ. ഏകദേശം അരക്കിലോമീറ്ററോളം നടന്നാണ് നിലവില്‍ യാത്രക്കാര്‍ ബസ് മാറിക്കയറുന്നത്. മുച്ചക്ര വാഹനങ്ങള്‍ക്കെങ്കിലും അനുമതി നല്‍കണമെന്നാണ് അട്ടപ്പാടിക്കാരുടെ ആവശ്യം. ഇന്റര്‍ലോക്ക് പതിപ്പിക്കുന്നതിന് വേണ്ടത്ര തൊഴിലാളികളില്ലെന്നും പരാതിയുണ്ട്. 

ഡിസംബര്‍ 31 വരെയാണ് നിലവിലെ നിയന്ത്രണം. കെഎസ്ആര്‍ടിസി ഒരു മണിക്കൂര്‍ ഇടവിട്ട് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഒന്‍പതാം വളവ് വരെ സര്‍വീസ് നടത്തും. പത്താം വളവില്‍ നിന്ന് ആനക്കട്ടിയിലേക്ക് സ്വകാര്യ ബസ് സര്‍വീസുണ്ട്. ബദല്‍ റോഡെന്ന ആവശ്യം യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ഈ പ്രതിസന്ധി യാതൊരു തരത്തിലും ബാധിക്കില്ലായിരുന്നുവെന്നും അട്ടപ്പാടിക്കാര്‍ വ്യക്തമാക്കുന്നു.

road closed due to maintenance, tribals are affected