ചുഴലിക്കാറ്റിൽ വ്യാപകനഷ്ടം; ഓണവിപണി കാത്ത കുലവാഴകളും ഒടിഞ്ഞു

 മഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റിൽ മലപ്പുറം ജില്ലയിലെ കിഴക്കനേറനാടൻ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ.  തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്.   തിരുവാലി ചാത്തക്കാട് വീടിനു മുകളിൽ മരം വീണതോടെ ഓട് തലയിൽ വീണ് മീൻപറ്റ ഗോപാലന് പരുക്കേറ്റു. ഓണവിപണി ലക്ഷ്യമിട്ട് നിര്‍ത്തിയ കുലച്ച വാഴകളും ഒടിഞ്ഞു. 

രാത്രി ഏഴിന് മഴക്കൊപ്പമെത്തിയ കാറ്റാണ് നിരന്നപറമ്പ്, ചാത്തക്കാട്, പാതിരിക്കോട്, എളങ്കൂർ, മണ്ണ്പറമ്പ്, തങ്കായം, പമ്പാടിക്കുന്ന്, ഒലിക്കൽ എന്നിവിടങ്ങളിൽ വ്യാപക നാശം വിതച്ചത്. ഈ പ്രദേശങ്ങളിൽ പ്രാഥമിക കണക്കനുസരിച്ച് 4,000 ത്തിലധികം വാഴയും 2500 ൽ അധികം റബർ മരങ്ങളും 1000  കമുകും  കാറ്റെടുത്തിട്ടുണ്ട്.തിരുവാലി പഞ്ചായത്തിൽ 2 വീടുകൾ പൂർണമായും 25 വീടുകൾ ഭാഗികമായും തകർന്നു.   നൂറിൽ അധികം വൈദ്യുതി തൂണുകൾ തകർന്നിട്ടുണ്ട്. ചാത്തക്കാട്ടെ സ്വകാര്യ വ്യക്തിയുടെ ഫുട്ബോൾ ടർഫ് കാറ്റിൽ തകർന്നിട്ടുണ്ട്. പ്രദേശത്തെ കുടുംബക്ഷേത്രത്തിൻ്റെ മുൻവശവും തകർന്നു.  ഓണവിപണി പ്രതീക്ഷിച്ചു കൃഷിയിറക്കിയ നേന്ത്രവാഴയാണ്  നശിച്ചത്. കാറ്റു വീശിയതിനെ തുടർന്ന് വീടിനു മുകളിലെക്ക് മരം, വീണതോടെയാണ് വീടിനകത്തുണ്ടായിരുന്ന മീൻപറ്റ ഗോപാലൻ്റെ തലയിലേക്ക് ഓടു വീണത്. കൃത്യമായ കണക്കുകൾ വില്ലേജ്, കൃഷി വകുപ്പ് അധികൃതർ ശേഖരിച്ച് വരികയാണ്.