ആടിയും പാടിയും ആർത്തുല്ലസിച്ചും 'മാമ്പഴക്കാലം ക്യാമ്പ്'

ചക്കയും മാങ്ങയും രുചിച്ച് കുട്ടികളുടെ മാമ്പഴക്കാലം ക്യാമ്പ്. അപകടഘട്ടങ്ങളില്‍ മറ്റുള്ളവര്‍ക്ക് രക്ഷകരായി മാറുന്നതിനുള്ള അറിവും കുട്ടിക്കൂട്ടത്തിന് സ്വന്തമായി. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിൽ പാലക്കാട് ജില്ലാ കോ.ഓർഡിനേഷൻ കമ്മിറ്റി വണ്ടിത്താവളത്ത് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ക്യാംപിലാണ് അറിവും വിനോദവും ഒത്തുചേര്‍ന്നത്.  

ആടിയും പാടിയും ആർത്തുല്ലസിച്ചും അവർ ഒരു കുടക്കീഴിൽ ഒത്തു ചേർന്നു. പുത്തൻ അറിവും പുതു പരീക്ഷണങ്ങളും കൗതുകവും നിറച്ച് ക്യാംപ് നയിച്ചവരും കുട്ടികൾക്ക് അറിവിന്റെ വാതായനം തുറന്നു. കുട്ടികൾ സ്വന്തമായി ചക്ക വെട്ടിയും ചുള പറിച്ച് പങ്കുവെച്ചും മാമ്പഴത്തിന്റെ സ്വാദറിഞ്ഞും മാമ്പഴക്കാലം ക്യാമ്പ് സജീവമാക്കി. കുട്ടികളും സൈബർ ഇടങ്ങളും, കുട്ടികളുടെ പത്രം ,കൗമാര ആരോഗ്യ വിദ്യാഭ്യാസം, മണ്ണും മനുഷ്യനും ജൈവസമ്പത്തും തുടങ്ങി വിവിധ വിഷയങ്ങളിലെ ചര്‍ച്ച ക്യാംപിനെ അര്‍ഥവത്താക്കി.