വടക്കാഞ്ചേരിയിൽ നെൽവയൽ നികത്തി അനധികൃത നിർമാണം തകൃതി; കണ്ണടച്ച് റവന്യൂ വകുപ്പ്

അറുപത് സെന്റിലധികം നെല്‍വയല്‍ നികത്തിയുള്ള അനധികൃത നിര്‍മാണം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് നടപ്പാക്കിയില്ല. കോടതി ഇടപെടലിന് പിന്നാലെ ആര്‍.ഡി.ഒ നല്‍കിയ നിര്‍ദേശവും കണ്ണമ്പ്ര വില്ലേജ് ഓഫിസര്‍ അറിഞ്ഞ മട്ടില്ലെന്നാണ് പരാതി. പാലക്കാട് വടക്കഞ്ചേരിയിലാണ് പ്രത്യക്ഷത്തില്‍ നിയമലംഘനം ബോധ്യമാകുന്ന നിലംനികത്തല്‍ തുടരുന്നത്.  

ഒറ്റനോട്ടത്തില്‍ ആര്‍ക്കും നിയമലംഘനം വ്യക്തമാകും. സമീപത്തെല്ലാം നെല്‍വയലും തോടും. രേഖകളില്‍ സ്ഥലം നിലമെന്ന പട്ടികയിലും. ഇതൊന്നും അറിയാത്ത മട്ടില്‍ പ്രവര്‍ത്തിക്കുന്നത് കണ്ണമ്പ്ര രണ്ട് വില്ലേജിലെ ഉദ്യോഗസ്ഥരെന്നാണ് പരാതി. അഞ്ച് സെന്റിലെ നിര്‍മാണത്തിന് മറ്റൊരിടത്ത് സ്വന്തമാക്കിയ അനുമതിയുടെ മറവിലാണ് നിയമലംഘനം തുടരുന്നത്. റവന്യൂ ഉദ്യോഗസ്ഥരുെട മെല്ലെപ്പോക്ക് കാരണം വടക്കഞ്ചേരി സ്വദേശിയും അഭിഭാഷകനുമായ കെ.എന്‍.പ്രഭു 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍പ്പറത്തിയുള്ള നിര്‍മാണം വേഗത്തില്‍ പൊളിച്ച് നീക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിയന്തര നടപടി ആവശ്യപ്പെട്ട് ആര്‍.ഡി.ഒ വില്ലേജ് ഓഫിസര്‍ക്ക് ഉത്തരവ് കൈമാറി. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒന്നുമുണ്ടായില്ല. 

നെല്‍വയല്‍ നികത്തിയതോടെ സമീപ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടും പതിവായിട്ടുണ്ട്. നിര്‍മാണം പൊളിക്കുന്നതിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് വില്ലേജ് അധികൃതരുടെ മറുപടി. നിയമലംഘനം ബോധ്യപ്പെട്ടിട്ടില്ലെന്നും ൈഹക്കോടതി ഉത്തരവ് വന്ന സാഹചര്യം അറിയില്ലെന്നുമാണ് റവന്യൂ വകുപ്പിന്റെ പ്രതികരണം.