അറവ് മാലിന്യം തള്ളുന്നു; പകർച്ചവ്യാധി ഭീഷണിയിൽ തളിപ്പറമ്പുകാർ

മാലിന്യ സംസ്കരണത്തിൽ നേട്ടങ്ങൾ അവകാശപ്പെടുന്ന കണ്ണൂരിലെ തളിപ്പറമ്പ് നഗരസഭയിൽ അറവുമാലിന്യം തള്ളുന്നത് രൂക്ഷമായി.  തളിപ്പറമ്പ് മാർക്കറ്റിന്റെ പിറകുവശത്ത് അറവ് മാലിന്യമടക്കം വ്യാപകമായി  തള്ളുന്നതിനാൽ മഴക്കാലമാകുന്നതോടെ ദുരിതം ഇരട്ടിയാകും. 

മഴക്കാലമായതോടെ പകർച്ചവ്യാധി ഭീതിയിലാണ് പ്രദേശവാസികൾ. തളിപ്പറമ്പ്  മാർക്കറ്റിനുള്ളിലെ അറവ് മാലിന്യം സംസ്കരിക്കാതെ തള്ളുന്നതാണ് പ്രധാന കാരണം. ദുർഗന്ധം സഹിക്കാവുന്നതിലും അപ്പുറമാണ്. നഗരസഭാ ശുചീകരണ തൊഴിലാളികളും ഈ ഭാഗത്തെത്താറില്ല. പള്ളി ട്രസ്റ്റ്‌ കമ്മിറ്റിയുടെ കീഴിലുള്ള മാർക്കറ്റായതിനാലാണ് അവഗണനയെന്നാണ് ആരോപണം. വ്യാപാരികൾ അടക്കം പരാതി നൽകിയെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ല.

ഇവിടെ നിന്നും മാലിന്യം കലർന്ന വെള്ളമാണ് പാളയാട് തോട് വഴി കീഴാറ്റൂർ പ്രദേശങ്ങളിൽ എത്തിച്ചേരുന്നത്.മഴക്കാലത്തിനു പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പകർച്ചവ്യാധിയുണ്ടാകാൻ സാധ്യതയുണ്ട്.