'പറഞ്ഞു പറ്റിച്ചു'; പുന്നല ശ്രീകുമാറിനെതിരെ വീണ്ടും പെൺകുട്ടികളുടെ അമ്മ

കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെതിരെ വീണ്ടും ആരോപണവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ. സിബിഐ അന്വേഷണം ആവശ്യപ്പെടാമെന്ന് വിശ്വസിപ്പിച്ച ശേഷം കോടതിയിൽ കൊടുത്ത അപ്പീലിൽ തുടർവിചാരണ മാത്രമാണുള്ളതെന്ന് അമ്മ കുറ്റപ്പെടുത്തി. മന്ത്രി എകെ ബാലന്റെ പാലക്കാട്ടെ വീട്ടിലേക്കുളള മാർച്ച് മൂന്നുദിവസമായി നടത്തുമെന്ന് സമരസമിതി അറിയിച്ചു. 

മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചപ്പോഴെല്ലാം ആവശ്യപ്പെട്ടത് സിബിഐ അന്വേഷണമാണ്. കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറും ഇക്കാര്യത്തിൽ ഉറപ്പു നൽകി. എന്നാൽ കോടതിയിൽ കൊടുത്തപ്പോൾ തുടർ വിചാരണ മാത്രമായി.  പറഞ്ഞു പറ്റിച്ചെന്നാണ് വാളയാർ കുട്ടികളുടെ അമ്മയുടെ ആരോപണം.

ഒരാഴ്ച മുൻപ് പ്രഖ്യപിച്ച രണ്ടാംഘട്ട സമരം മൂന്നു ദിവസങ്ങളിലായി നടത്തും. മന്ത്രി എകെ ബാലന്റെ പാലക്കാട്ടെ വീട്ടിലേക്ക് പത്തിന്  തുടങ്ങി പന്ത്രണ്ടിന് സമാപിക്കുന്ന രീതിയിലാണ് പ്രതിഷേധമെന്ന് സമരസമിതി അറിയിച്ചു. കേസിൽ സർക്കാരും മാതാപിതാക്കളും കൊടുത്ത അപ്പീലിൽ ഒൻപതിന് ഹൈക്കോടതി വാദം കേൾക്കും.