മാലിന്യ സംസ്കരണത്തിലെ ആലപ്പുഴ മോഡൽ പഠിക്കാൻ വിദേശികളായ ശാസ്ത്രജ്ഞർ ജില്ലയിലെത്തി. മന്ത്രി തോമസ് ഐസക്കിന്റെ പ്രസംഗം കേട്ടാണ് മൂന്നു രാജ്യങ്ങളിൽ നിന്നുള്ള പ്രകൃതി ശാസ്ത്രജ്ഞർ സംസ്കരണരീതി നേരിട്ടു കാണാനെത്തിയത്.
മാലിന്യം ഉറവിടത്തിൽത്തന്നെ നശിപ്പിക്കുകയും വലിയ ചെലവില്ലാതെ എല്ലാ വാർഡുകളിലും മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്ത ആലപ്പുഴ നഗരത്തിന്റെ കഥ വിദേശത്തു നിന്നെത്തിയ ശാസ്ത്രകാരന്മാർ കേട്ടിരുന്നതു കൗതുകത്തോടെയാണ്. ചെറിയ നഗരമായ ആലപ്പുഴയിൽ മിക്കവാറും എല്ലാ വാർഡിലും എയ്റോബിക് പ്ലാന്റുകളുണ്ടെന്നും അതു നൂറെണ്ണമായി ഉയർത്താനൊരുങ്ങുകയാണെന്നും മന്ത്രി ടി.എം.തോമസ് ഐസക് വിശദീകരിച്ചു. ഡെന്മാർക്ക്, ചൈന, സ്വീഡൻ, ഭാഭ അറ്റോമിക് റിസർച്ച് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രകൃതിശാസ്ത്രജ്ഞരുടെ സംഘമാണ് ആലപ്പുഴയിലെ വ്യത്യസ്തമായ മാലിന്യ സംസ്കരണരീതി നേരിട്ട് കണ്ട് മനസിലാക്കിയത്.
സെന്റ് മൈക്കിൾസ് കോളജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറിൽ പങ്കെടുക്കാനെത്തിയവരിൽ നിന്ന് ഒരു സംഘമാണ് എയ്റോബിക് മാലിന്യ പ്ലാന്റുകൾ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം ആ വേദിയിൽ തോമസ് ഐസക് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളായിരുന്നു സന്ദർശനത്തിനു കാരണം. വൈദ്യുതിയോ മാരകമായ രാസപദാർഥങ്ങളോ ഒന്നും ഉപയോഗിക്കാതെ ഒരു നഗരത്തിലെ മുഴുവൻ മാലിന്യം സംസ്കരിക്കാൻ കഴിയുമെന്നു മന്ത്രി പറഞ്ഞപ്പോൾ പലരും കൗതുകത്തോടെയാണു കേട്ടിരുന്നത്. ഡെൻമാർക്കിൽ വലിയ തുക ചെലവഴിച്ചാണു ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതെന്നു സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു.
ആലപ്പുഴയിൽ നടപ്പിലാക്കിയ മാലിന്യ സംസ്കരണ പദ്ധതി വളരെ പ്രായോഗികവും കൂടുതൽ സ്ഥലങ്ങളിൽ ആരംഭിക്കേണ്ടതുമാണെന്ന് മന്ത്രിയുടെ വിശദീകരണം കേട്ടശേഷം ബാർകിലെ ശാസ്ത്രജ്ഞ ജയശ്രീ പറഞ്ഞു.