മാനന്തവാടി വള്ളിയൂർകാവ് റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റിന്റെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് രണ്ട് ആദിവാസി അമ്മമാർ നടത്തുന്ന കുത്തിയിരിപ്പ് സമരം 595 ദിവസം പിന്നിട്ടു. സബ്കലക്ടറുടെ ഒാഫീസിന് മുന്നിലാണ് സമരം.
മഴയായിലും വെയിലായാലും ശരി സമരത്തിന്റെ തീവ്രത കൂടുക തന്നെചെയ്യും. പയ്യമ്പള്ളി കോളനിയിലുള്ള വെള്ളയും ,മക്കമ്മയുമാണ് സമരരംഗത്ത്. ചില ദിവസങ്ങളിൽ കോളനിയിലുള്ള മറ്റ് രണ്ട് പേർ കൂടിയെത്താറുണ്ട്. അമിതമദ്യപാനം കുടുംബങ്ങളെ തകർത്തെന്ന് ഇവർ പറയുന്നു. മാനന്തവാടി വള്ളിയൂർകാവിലെ മദ്യശാല അടച്ചു പൂട്ടണമെന്നാണ് പ്രാധാന ആവശ്യം
ബെവ്കോ ഔട്ട്ലെറ്റിന് മുന്നിലായിരുന്നു നേരത്തെ സമരപന്തൽ. വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് നിയമനടപടികൾ സ്വീകരിച്ചിരുന്നു. തുടർന്നാണ് സമര വേദി സബ്കലക്ടറുടെ മാനന്തവനാടിയിലെ ഒാഫീസിനു മുന്നിലേക്ക് മാറ്റിയത്. സമരം പൊളിക്കാനും ശ്രമമുണ്ടായെന്ന് ഇവർ പറയുന്നു. കഴിഞ്ഞ 595 ദിവസമായി സമരത്തിൽ ഇവരുടെ സാന്നിധ്യമുണ്ട്. ദിവസവും രാവിടെ സമരപന്തലിലെത്തും. വൈകീട്ട് തിരിച്ചുപോകും.
ഇതിനിടയിൽ ആരെങ്കിലും ഭക്ഷണം നൽകിയാൽ കഴിക്കും. തിരുവോണമുൾപ്പെടെയുള്ള ആഘോഷദിവസത്തിലും ഇതായിരുന്നു അവസ്ഥ.