മുഖ്യമന്ത്രി ഇടപെട്ട് ഒരുമാസം മുൻപ് കണ്ണൂരിൽനടത്തിയ ഉഭയകക്ഷി ചർച്ച ഫലം കണ്ടില്ല. അക്രമസംഭവങ്ങളിൽ പരസ്പരം ആരോപണങ്ങളുമായി രാഷ്ട്രീയപാർട്ടികൾ വീണ്ടും പരസ്യമായി രംഗത്തെത്തി. അണികളെ നിയന്ത്രിക്കാൻ ആർഎസ്്എസ് നേതൃത്വത്തിന് സാധിക്കാത്തതാണ് സംഘർഷത്തിന് കാരണമെന്ന് പി.ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിദിനത്തിൽ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ട് വന്നതോടെ അതീവ ജാഗ്രതയിലാണ് പൊലീസ്.
ഒരു തുള്ളി ചോര വീഴാത്ത പ്രവർത്തനമാണ് കണ്ണൂരിൽ വേണ്ടതെന്ന് കുമ്മനം രാജശേഖരൻ ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടത് കഴിഞ്ഞമാസം അഞ്ചിനാണ്. പക്ഷേ ഇതിനുശേഷം ജില്ലയിലെ വിവിധയിടങ്ങളിൽ അഞ്ചിലേറെ രാഷ്ട്രീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബിജെപിയും, ആർഎസ്എസും പഴിചാരുന്നത് സിപിഎമ്മിനെയാണ്.
എന്നാൽ പ്രകോപനമുണ്ടായിട്ടും സമാധാനപരമായാണ് അണികൾ പ്രവർത്തിക്കുന്നതെന്ന് സിപിഎം പറയുന്നു. പത്ത് ദിവസത്തിനുള്ളിൽ ഉഭയകക്ഷി തീരുമാനങ്ങൾ അണികളെ അറിയിക്കുമെന്ന ബിജെപി ആർഎസ്എസ് നേതാക്കളുടെ വാക്കുകൾ പാഴായി.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും ഘോഷയാത്രകള്‍ നടത്തുന്നത് കൂടുതൽ സംഘർഷത്തിന് ഇടയാക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. രണ്ട്്വര്‍ഷം മുന്‍പ്മുതലാണ് സി.പി.എം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഘോഷയാത്രകള്‍ സംഘടിപ്പിച്ച് തുടങ്ങിയത്.