പാലക്കാട് തൃശൂർ ജില്ലാ അതിർത്തിയിൽ ദേശീയപാതയുടെ നിർമാണം വീണ്ടും പ്രതിസന്ധിയിൽ. നാലുമാസമായി വേതനം ലഭിക്കാത്തതിനാൽ തൊഴിലാളികൾ സമരത്തിലാണ്. തകർന്ന റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പരിഹാരമില്ലാതെ വിഷമിക്കുകയാണ് യാത്രക്കാരും.
മണ്ണുത്തി വടക്കഞ്ചേരി ഭാഗത്താണ് റോഡ് നിർമാണം പൂർത്തിയാകാത്തത്. നിർമാണ കരാർ ഏറ്റെടുത്ത കെഎംസി എന്ന സ്വകാര്യ കമ്പനി തൊഴിലാളികൾക്ക് വേതനം നൽകിയിട്ട് നാലുമാസത്തിലേറെയായി. ഉത്തരേന്ത്യക്കാരടക്കം മൂന്നൂറോളം തൊഴിലാളികൾ പട്ടിണി സമരത്തിലാണ്. കരാർ കമ്പനിക്കുവേണ്ടി നൂറുകണക്കിനു ടിപ്പർ ലോറികൾ സർവീസ് നടത്തിയിരുന്നു. പ്രതിഫലം മുടങ്ങിയതോടെ 10 കോടി രൂപയാണ് ടിപ്പർ ലോറി ഉടമസ്ഥർക്കും കൊടുക്കാനുളളത്.
ഒാണത്തിന് മുൻപ് മുഴുവൻ തുകയും നൽകാമെന്ന ഉറപ്പും ലംഘിച്ചു. തകർന്ന സർവീസ് റോഡുകൾ, രൂക്ഷമായ ഗതാഗതക്കുരുക്ക്.ഇതിനൊക്കെ എന്ന് എങ്ങനെ പരിഹാരമാകുമെന്ന് ആർക്കുമറിയില്ല. തൃശൂർ പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളും സർക്കാർ സംവിധാനവും പ്രശ്നത്തിൽ ഇടപെടുന്നതുമില്ല.