മറാഠി വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിൽ കാസർകോട് എൻമകജെ പഞ്ചായത്തിന് വീഴ്ച സംഭവിച്ചെന്ന് ആരോപണം. സമയബന്ധിതമായി പഞ്ചായത്ത് ഇടപെടാത്തതിനെത്തുടർന്ന് മൂന്നുകോടി രൂപ നഷ്ടപ്പെട്ടു എന്നാണ് മറാഠി സംരക്ഷണ സമിതിയുടെ ആരോപണം.
അർഹമായ അവകാശങ്ങൾ ലഭിക്കുന്നില്ലെന്നാരോപിച്ചാണ് മറാഠി സംരക്ഷണ സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടികളുടെ ആദ്യഘട്ടമായി എൻമകജെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി. സർക്കാർ കണക്കിൽ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന മറാഠികൾക്ക് ട്രൈബൽ പ്ലാൻഫണ്ട് ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം മൂന്ന് കോടി രൂപയുടെ ആനുകൂല്യങ്ങളാണ് പഞ്ചായത്തിൽ നിന്ന് ലഭിക്കേണ്ടത്. എന്നാൽ വിവിധ പദ്ധതികൾക്കുള്ള അപേക്ഷകളുമായി എത്തിയപ്പോൾ ഫണ്ട് ലാപ്സായി എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമില്ലായ്മയാണ് മൂന്നൂകോടി രൂപ നഷ്ടപ്പെടാൻ കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
എൻമകജെ പഞ്ചായത്തിൽ മാത്രം എണ്ണായിരത്തോളം മറാഠികളുണ്ട്. സമീപ പഞ്ചായത്തായ ബദിയടുക്കയിൽ കഴിഞ്ഞ സാമ്പത്തിക വർഷം മറാഠി വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനായി തൊണ്ണൂറ് ലക്ഷത്തോളം രൂപ അനുവദിച്ചപ്പോൾ എൻമകജെ പഞ്ചായത്തിൽ നിന്ന് ആകെ അനുവദിച്ചത് അഞ്ചുലക്ഷം രൂപമാത്രമാണ്. പ്രശ്നം സർക്കാർ ശ്രദ്ധയിൽകൊണ്ടുവരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.