ഓണക്കോടി വാങ്ങാനുള്ള തിരക്ക് തുടങ്ങിയതോടെ കാസർകോട് സാരിക്കും ആവശ്യക്കാര്‍ ഏറി. കാസർകോട് നെയ്ത്ത് സഹകരണസംഘം പാരമ്പര്യത്തനിമയോടെ നെയ്തെടുക്കുന്ന സാരിയാണ് കാസർകോട് സാരി എന്ന പേരിൽ ലോകപ്രശസ്തമായത്. ഉൽപാദനം തുടങ്ങി എഴുപത്തിയൊൻപത് വർഷം പിന്നിട്ടെങ്കിലും പാരമ്പര്യ വഴികളിലൂടെ തന്നെയാണ് ഇന്നും ഓരോ കാസർകോട് സാരിയുടെയും പിറവി. പൂർണമായും കൈത്തറിയിൽ അധിഷ്ഠിതമായ നിർമാണം.
കർണാടക ശൈലിയായിരുന്നു തുടക്കത്തിൽ. എന്നാൽ ഇപ്പോൾ ചുവട് മാറ്റി മലയാളി മങ്കമാരുടെ താൽപര്യങ്ങൾക്കിണങ്ങും വിധം കേരളീയശൈലി പിന്തുടരുന്നു. ഇതോടെ ആവശ്യക്കാരും ഏറി. ഉപഭോക്താക്കൾ തന്നെയാണ് ഈ സാരിയെ കാസർകോട് സാരി എന്ന ബ്രാൻഡിലേക്ക് ഉയർത്തിയത്.അരനൂറ്റാണ്ടിലേറെയായി കാസർകോട് സാരിക്ക് ഊടും പാവും നെയ്യുന്ന നാരായണേട്ടൻ തന്നെ സാരിയുടെ മേന്മകൾ പറഞ്ഞു തന്നു. അലക്കുന്തോറും ശോഭയേറുന്നതും ചുരുങ്ങാത്തതുമാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത.
ഓണവിപണി ലക്ഷ്യമിട്ട് പുതിയ മോഡലുകളും ഒരുങ്ങിയിട്ടുണ്ട്. ഇളം നിറങ്ങളിലുള്ള സാരികൾക്കാണ് ആവശ്യക്കാർ ഏറെ. സ്വർണക്കസവിൽ ചെറിയ ഡസൈൻ വർക്കുള്ള സാരികൾക്കും ഓണവിപണിയിൽ ഡിമാന്റുണ്ട്. ആയിരം മുതൽ രണ്ടായിരത്തിയഞ്ഞൂറു രൂപ വരെയാണ് സാരികളുടെ വില. ഓണം പ്രമാണിച്ച് ഇരുപത് ശതമാനം റിബേറ്റ് ഉണ്ട്. ഹാൻടെക്സ്, ഹാൻവീവ് തുടങ്ങിയ സ്ഥാപനങ്ങൾ വഴിയാണ് പ്രധാന വിൽപന. ഒപ്പം കാസർകോട് നഗരത്തിൽ പ്രത്യേക ഷോറുമുമുണ്ട്. ദിനംപ്രതി ആവശ്യക്കാരുടെ എണ്ണം കൂടുമ്പോഴും ഉൽപാദനം വർദ്ധിപ്പാനാക്കത്തതാണ് നെയ്ത്ത് സംഘം നേരിടുന്ന വലിയ പ്രതിസന്ധി. സാരി നെയ്ത്തിന് വിദഗ്ധരെ കിട്ടാത്തതാണ് ഉൽപാദനക്കുറവിന് കാരണം.