സംസ്ഥാനത്ത് ആദ്യമായി തദ്ദേശഭരണ സ്ഥാപനം നിർമിച്ച അമ്യൂസ്മെന്റ് പാർക്ക് പൊളിച്ചു വിൽക്കുന്നു. മലപ്പുറം കോട്ടക്കുന്ന് അമ്യൂസ്മന്റ് പാർക്കിലെ റൈഡുകളാണ് തൂക്കി വിൽക്കാൻ ഒരുങ്ങുന്നത്. ലേല നടപടിയുടെ ഭാഗമായി ഉപകരണങ്ങളുടെ മൂല്യം നിശ്ചയിച്ചു. ഏറ്റെടുത്ത് നടത്താൻ ആളില്ലാത്തതിനെത്തുടർന്ന് നാലുവർഷമായി പാർക്ക് കാടുമൂടി നശിക്കുകയായിരുന്നു.
2008 ഏപ്രിൽ 12 നാണ് മലപ്പുറം ജില്ലയുടെ ഹൃദയഭാഗമായ കോട്ടക്കുന്നിൽ നാലരക്കോടി രൂപ മുടക്കി അമ്യൂസ്മെന്റ് പാർക്ക് ആരംഭിച്ചത്. നഗരസഭയുടെ വരുമാനം കൂട്ടാമെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി.2012 വരെ കരാറുകാരെ ഏൽപ്പിച്ചും നഗരസഭ നേരിട്ട് നടത്തിയും പാർക്കിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയി.തുടർന്ന് ഏറ്റെടുത്ത് നടത്താൻ ആളില്ലാതായി. പാർക്ക് അടച്ചുപൂട്ടി. കൃത്യമായി പരിപാലിക്കാതെ കാടുമൂടിയും തുരുമ്പെടുത്തും പാർക്കിലെ 25 റൈഡുകളും നശിച്ചു. ഇഴജന്തുക്കളുടെ വാസകേന്ദം കൂടിയാണ് ഇവിടം. പാർക്കിന്റെ പ്രാരഭ ഘട്ടത്തിൽ തന്നെ ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇടത് കൗൺസിലർമാർ ആരോപണം ഉന്നയിച്ചിരുന്നു
പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നഗരസഭയുടേയും dtpcയുടേയും സംയുക്ത സംരഭമായ പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കോഴിക്കോട് പൊതുമരാമത്ത് മെക്കാനിക്കൽ ഡിവിഷനാണ് റൈഡുകളുടെ വില നിർണയിച്ചത്. നാലരക്കോടി രൂപ മുടക്കി തുടങ്ങിയ പാർക്കിലെ റൈഡുകൾളുടെ മൂല്യം ഒരുകോടി പതിനേഴ് ലക്ഷം രൂപയാണ്.