മൺസൂണിലുണ്ടായ ഗണ്യമായ കുറവ് വയനാട്ടിലെ കാർഷികമേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. നാണ്യവിളകളുടെ ഉൽപാദനം കുത്തനെ കുറയും. കൃഷിയെ മാത്രം ആശ്രയിക്കുന്ന ജില്ലയ്ക്കിത് താങ്ങാനാവാത്ത ദുരിതമായിരിക്കും.
വയനാടിനെ ദുരിതകാലത്തേക്ക് തള്ളിയിട്ട വരൾച്ചയെ ഒാർമ്മയുണ്ടാവണം. മഴമേഘങ്ങൾ അകന്നുനിൽക്കുമ്പോൾ കർഷകർ ആ കാലങ്ങളിലേക്ക് ഒന്ന് തിരിച്ച് പോവുകയാണ്. നെൽകൃഷിക്കൊപ്പം നാണ്യവിളകളെയും മഴക്കുറവ് സാരമായി ബാധിക്കുമെന്ന് ഉറപ്പ്. ദ്രുതവാട്ടം കാരണം പ്രതാപം നഷ്ടപ്പെട്ട കുരുമുളകിന്റെ അതിജീവനശ്രമങ്ങൾക്ക് തരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റു വേലയും വയനാടിന് പഴയ കഥയായി. കാപ്പിക്കൃഷിയുടെ അവസ്ഥയും സമാനമാണ്.
മൺസൂണിൽ കാപ്പിത്തട്ടങ്ങൾ ശേഖരിക്കുന്ന വെള്ളമായിരുന്നു വേനൽക്കാലത്തെ ഊർജം. കാർഷിക മേഖലയെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികളുടെ ജീവിതത്തെയും മൺസൂൺകുറവ് തളർത്തും.