തൃശൂർ പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ അൻപതുകാരനെ യുവാവ് ക്രൂരമായി മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പരിക്കേറ്റ അൻപതുകാരൻ ചികിത്സയിലാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിറയ്ക്കൽ സ്വദേശിയായ 50-കാരൻ വനജനാണ് ആക്രമിക്കപ്പെട്ടത്. ചിറയ്ക്കൽ സെന്ററിന് സമീപം ബൈക്കിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. നാട്ടുകാരനായ വിബീഷാണ് മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരും തമ്മിലുള്ള വൈരാഗ്യം ഏറെക്കാലമായി തുടരുന്നതാണെന്നാണ് വിവരം. വിബീഷിന്റെ കുടുംബാംഗത്തോട് വനജൻ മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഇതിന് മുമ്പും ഇരുവരും തമ്മിൽ ഒറ്റയ്ക്കും സംഘമായും ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിന് മുമ്പ് വനജനെ മർദിക്കുമ്പോൾ ആരും തടയാൻ വരരുതെന്ന് വിബീഷ് നാട്ടുകാരോട് പറഞ്ഞിരുന്നതായും പ്രദേശവാസികൾ പറയുന്നു. എന്നാൽ മർദനം രൂക്ഷമായതോടെ നാട്ടുകാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. തലക്ക് പരിക്കേറ്റ വനജൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിബീഷിനും പരിക്കേറ്റതായി വിവരമുണ്ട്.