എരുമപ്പെട്ടി പഞ്ചായത്തിലെ പൊതുകുളം സ്വകാര്യ സംരംഭക സംഘത്തിന് മത്സ്യകൃഷിക്കായി പാട്ടത്തിന് നൽകിയെന്ന പരാതിയിൽ പ്രതിഷേധവുമായി നാട്ടുകാർ. ഒരേക്കറിലധികം വിസ്തൃതിയുള്ള കാവാലൻചിറ കുളം പൂർണമായും വലകെട്ടി മറച്ചതോടെ കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കുമായി കുളത്തെ ആശ്രയിച്ചിരുന്ന ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എരുമപ്പെട്ടി, വരവൂർ പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ജലസ്രോതസാണ് കാവാലൻചിറ. കുടിവെള്ളത്തിനും കാർഷിക ജലസേചനത്തിനും വർഷങ്ങളായി നാട്ടുകാർ ഈ കുളത്തെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ മത്സ്യകൃഷിയുടെ ഭാഗമായി കുളം മുഴുവൻ വലകെട്ടി മറച്ചതിനാൽ സാധാരണക്കാർക്ക് വെള്ളമെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. കുളത്തിന്റെ ഒരു വശത്തെ വല മാത്രം നീക്കിനൽകിയെങ്കിലും അത് മതിയായ പരിഹാരമല്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഏഴംഗ സംരംഭക സംഘത്തിന് പഞ്ചായത്ത് ഇടപെട്ട് പ്രതിവർഷം ₹500 നിരക്കിൽ കുളം പാട്ടത്തിന് നൽകിയതായും നാട്ടുകാർ പറയുന്നു. പരാതിയെ തുടർന്ന് മത്സ്യകൃഷി താൽക്കാലികമായി നിർത്തിവെയ്ക്കാൻ ഉത്തരവിറക്കിയെങ്കിലും സംരംഭക സംഘം സ്റ്റേ ഉത്തരവ് നേടിയതോടെ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ പഞ്ചായത്തിനും സാധിക്കുന്നില്ല.
പൊതുജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി കുളം എത്രയും വേഗം പൂർവസ്ഥിതിയിലാക്കി എല്ലാവർക്കും ഉപയോഗിക്കാനാകുന്ന തരത്തിൽ തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.