ഒരു പൂവ് കാണാൻ രണ്ട് കിലോമീറ്റർ മല കയറിപ്പോകാൻ ആരൊക്കെ തയാറാകും. മൂന്നാർ കൊരണ്ടക്കാട് എത്തിയാൽ ആ ചോദ്യത്തിന് ഉത്തരം കാണാം. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തം കാണാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.
ഗൂഗിൾ മാപ്പിൽ ലക്ഷ്യസ്ഥാനം അടയാളപ്പെടുത്തിയാൽ മാത്രം ഈ യാത്ര തീരില്ല. മാട്ടുപ്പെട്ടി കൊരണ്ടക്കാട്ടിൽ വാഹനം നിർത്തി കയറ്റവും ഇറക്കവും താണ്ടിയുള്ള യാത്ര. കാത്തിരിക്കുന്നത് മഞ്ഞും, തണുപ്പും, മലനിരകളും, നീലക്കുറിഞ്ഞിയും ചേർത്തൊരുക്കുന്ന കാഴ്ചയുടെ വേറിട്ട അനുഭവം. പലരും ആദ്യമായാണ് കുറിഞ്ഞിപ്പൂക്കൾ കാണുന്നത്
സഞ്ചാരികളുടെ വരവ് കൂടിയതോടെ കൊരണ്ടക്കാട്ടിലേക്കുള്ള വഴിയിലും തിരക്കുണ്ട്. കുറിഞ്ഞിപ്പൂക്കളുടെ പരിപാലനത്തിനും സഞ്ചാരികളുടെ സുരക്ഷക്കും അധികൃതർ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. സംരക്ഷിത സസ്യമായതിനാൽ കുറിഞ്ഞിച്ചെടികൾ പറിക്കുന്നതിന് കർശന നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അത് മറികടന്നാൽ വനംവകുപ്പ് കേസെടുക്കും.