പഴയ മൂന്നാറിൽ ദേശീയപാതയ്ക്ക് സമീപം കണ്ടെത്തിയ വിള്ളൽ അപകടാവസ്ഥയിലാണെന്ന് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രദേശത്തെ മണ്ണ് നീക്കം ചെയ്യാൻ  തുടങ്ങി. സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച റോഡ് ഗതാഗതത്തിനായി തുറന്ന് നൽകും 

ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ ഹസാർഡ് അനലിസ്റ്റ് ഉൾപ്പെടെയുള്ള സംഘമാണ് പഴയ മൂന്നാറിലെ വിള്ളൽ പരിശോധിച്ചത്. അപകടാവസ്ഥ കണക്കിലെടുത്ത് 72 മണിക്കൂറിനുള്ളിൽ പ്രദേശത്തെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനൊപ്പം അപകടസാധ്യത കുറയ്ക്കാനുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കും. സുരക്ഷ ഉറപ്പാക്കാനായാൽ വെള്ളിയാഴ്ച രാവിലെ ദേശീയപാത ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. 

അശാസ്ത്രീയ നിർമാണമാണ് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി 

ENGLISH SUMMARY:

Munnar road crack has been deemed dangerous by technical experts, prompting immediate soil removal. Safety measures are being implemented to reopen the road for traffic by Friday.