നാടക പരിശീലനത്തിനിടെ മരിച്ച നാടകപ്രവർത്തകൻ കെ.വി. വിജേഷ് തുടങ്ങിവച്ച നാടകം പൂർത്തിയാക്കാൻ, ഭാര്യ കബനി സേക്രട്ട് ഹാർട്ട് കോളേജ് തേവരയിലെത്തി. എം.ജി. സർവകലാശാല നാടകോത്സവത്തിനായി കുട്ടികളെ നാടകം പരിശീലിപ്പിക്കുന്നതിനിടയിൽ ആയിരുന്നു വിജേഷിന്‍റെ വിയോഗം.
അവസാന ശ്വാസം വരെ നാടകവേദിയോടൊപ്പം നടന്ന കെ.വി. വിജേഷിന്‍റെ അവസാന അധ്യായം എഴുതപ്പെട്ടത്, റിഹേഴ്‌സൽ ഹാളിനുള്ളിൽ തന്നെയായിരുന്നു. വിജേഷിന്റെ ഓർമകളിലൂടെ, അദ്ദേഹം തുടങ്ങിവച്ച നാടകം പൂർത്തിയാക്കാനുള്ള നിയോഗവുമായി തേവരയിലേക്കെത്തിയിരിക്കുകയാണ് ഭാര്യയും നാടക പ്രവർത്തകയുമായ കബനി. സാധാരണ, വിജേഷിന്റെ നാടക പരിശീലനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴാണ് കബനി ആ വഴിയെത്താറ്. പിന്നെ, ഒരുമിച്ചിരുന്ന് നാടകത്തിന്റെ മിനുക്കുപണികൾ. വാക്കുകളുടെ താളവും ഭാവങ്ങളുടെ കൃത്യതയും ചർച്ചചെയ്യുന്ന രാത്രികൾ. പക്ഷേ, തേവരയിലെ ഈ നാടക ക്യാംപിൽ,കബനിയെ കാത്തുനിൽക്കാതെ വിജേഷ് യാത്രയായി.
വിജേഷ് തുടങ്ങിവച്ച നാടകം പൂർത്തിയാക്കാനുള്ള ഉത്തരവാദിത്വവുമായാണ്കബനി തേവരയിലെത്തിയത്. അച്ഛന്റെ സ്വപ്നം അമ്മയുടെ കണ്ണിലൂടെ തുടരുന്നത് കാണാൻ ഒപ്പം, ഒൻപതാം ക്ലാസ്സുകാരിയായ മകൾ സൈറ വിജേഷും. എം.ജി. സർവകലാശാല നാടകോത്സവത്തിനായി തേവരയിലെ കുട്ടികൾ ഒരുങ്ങിക്കഴിഞ്ഞു. കബനിയിൽ നിന്ന് ലഭിച്ച ആത്മവിശ്വാസത്തിന്റെ കരുത്തുമായ്. വേദനയെ കരുത്താക്കി, നഷ്ടങ്ങളെ ഉത്തരവാദിത്വമാക്കി മാറ്റി കബനിയുടെ യാത്ര തുടരും.